തീവ്രവാദ ബന്ധമുണ്ടോ? ഡിഐജിക്കും എഡിജിപിക്കും വ്യത്യസ്താഭിപ്രായം
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം സംഘർഷത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്നതിൽ ഡിഐജി ആർ.നിശാന്തിനിക്കും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനും വ്യത്യസ്താഭിപ്രായം. തീവ്രവാദ ബന്ധമുണ്ടെന്നതിനെക്കുറിച്ച് നിലവിൽ പറയാനാകില്ലെന്ന നിലപാടാണ് നിശാന്തിനിയുടേത്. എന്നാൽ, ഈ വാദത്തെ എഡിജിപി തള്ളിയത് പൊലീസ് തലപ്പത്ത് ചർച്ചയായി.
വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിനായി നിയോഗിച്ച സ്പെഷൽ ഓഫിസർ കൂടിയാണ് നിശാന്തിനി. തീവ്രവാദ ബന്ധമുണ്ടോയെന്നതു സംബന്ധിച്ച തലത്തിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നായിരുന്നു ബുധനാഴ്ച വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിച്ച ശേഷം അവർ മാധ്യമങ്ങളോടു പറഞ്ഞത്.
വൈകിട്ടോടെ മാധ്യമങ്ങളെ കണ്ട എഡിജിപി, ഡിഐജിയുടെ പരാമർശങ്ങളെ തള്ളി. ചില സംശയങ്ങളുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും കേരള പൊലീസും കേന്ദ്ര ഏജൻസികളും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു എഡിജിപി പറഞ്ഞത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു ശേഷം വിഴിഞ്ഞത്ത് യോഗം നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: DIG and ADGP difference in opinion regarding terrorist connection in Vizhinjam attack case