ജയിലിലും കൊടി പാറിക്കാം; ഫോൺ മുതൽ കഞ്ചാവു വരെ സെല്ലുകളിലെത്തിക്കാൻ ‘പാർട്ടി ഓഫിസർമാർ’
Mail This Article
2019 ൽ സംസ്ഥാനത്തെ ജയിലുകളിൽ ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ വ്യാപകമായി നടത്തിയ പരിശോധനയിൽ പിടികൂടിയത് ഇരുനൂറിലധികം മൊബൈൽ ഫോണുകൾ. കൊടി സുനിയുടേതടക്കമുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ, സ്വർണക്കടത്തു പൊട്ടിക്കുന്നതിനായി ജയിലിൽനിന്നു ഫോണുപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന.
കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽനിന്നാണ് ഏറ്റവുമധികം ഫോണുകളും സിം കാർഡുകളും പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിലെ സിപിഎം തടവുകാരിൽനിന്നു പിടികൂടിയതിൽ വിലയേറിയ സ്മാർട് ഫോണുകളായിരുന്നു കൂടുതലും. ഇതെങ്ങനെ ജയിലിനകത്തെത്തിയെന്ന അന്വേഷണം വിരൽ ചൂണ്ടിയതു കള്ളനെക്കാൾ വലിയ കഞ്ഞിവയ്പുകാരിലേക്കായിരുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജയിലുകളിൽ ജോലി നേടിയ താൽക്കാലിക അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരിൽ (എപിഒ) സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള പ്രാദേശിക ഭാരവാഹികളുണ്ടായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെന്ന നിലയിൽ പരിശോധനയൊന്നുമില്ലാത്തതിനാൽ, ഇവർ സുഗമമായി മൊബൈൽ ഫോണുകളും മറ്റും ജയിലിലേക്കു കടത്തുകയായിരുന്നു.
കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളും കടത്തിയതായി സൂചന ലഭിച്ചതോടെ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള എപിഒമാരുടെ നിയമനം അക്കൊല്ലം തന്നെ ഋഷിരാജ് സിങ് നിർത്തലാക്കി. ഫോൺ പിടിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടുവെങ്കിലും ഇതുവരെ എവിടെയുമെത്തിയില്ല. അന്നു നിർത്തലാക്കിയ ആ നിയമന രീതി ഇപ്പോൾ വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
English Summary: Mobile phones and ganja reaches jail through party leaders