ADVERTISEMENT

കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപതയിൽനിന്നുള്ള ബിഷപ്പുമാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നൽകിയ രഹസ്യസ്വഭാവമുള്ള കത്ത് പുറത്തുപോയതു സഭാസംവിധാനങ്ങളുടെ പ്രവർത്തനശൈലിയല്ലെന്നു സിറോ മലബാർ സഭ വ്യക്തമാക്കി.

മെത്രാന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടെന്നും സഭ വലിയ പ്രതിസന്ധിയിലാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. മാർപാപ്പ ഏൽപിച്ച ഉത്തരവാദിത്തം നിർവഹിക്കുന്നതിന്റെ ആദ്യപടിയായി കത്തീഡ്രലിൽ കുർബാന അർപ്പിക്കാൻ തയാറായ അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കില്ല. സിനഡ് തീരുമാനം അതിരൂപതയിൽ നടപ്പാക്കുന്നതിനെതിരെ സഭാപരമല്ലാത്ത സമരരീതികളാണു തുടരുന്നത്. ഇതാണു പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. 

സിനഡ് കുർബാന നടപ്പാക്കുന്നതു സംബന്ധിച്ചു അതിരൂപതയിൽനിന്നുള്ള പ്രതിനിധികളുമായി സ്ഥിരം സിനഡ് നിയോഗിച്ച മെത്രാന്മാരുടെ കമ്മിറ്റി ചർച്ച നടത്തിയിരുന്നു. ഏകീകൃത കുർബാന അർപ്പണരീതി അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും പ്രതിനിധികളുമായി സംസാരിച്ചു. ഇരുവിഭാഗവും ഉന്നയിച്ച ആവശ്യങ്ങൾ സിനഡിനെ അറിയിക്കാമെന്നു മാത്രമാണ് അവരോടു പറഞ്ഞത്.

കത്തീഡ്രലിലും മൈനർ സെമിനാരിയിലും സിനഡ് കുർബാന നടപ്പാക്കണമെന്നു വികാരിക്കും റെക്ടർക്കും രേഖാമൂലം അറിയിപ്പു നൽകിയിരുന്നു. 27ന് അഡ്മിനിസ്ട്രേറ്റർ കുർബാനയ്ക്ക് എത്തുന്ന കാര്യം കത്തീഡ്രൽ വികാരിയെ അറിയിച്ചു. ധാരണപ്രകാരമാണു തീയതിയും സമയവും നിശ്ചയിച്ചത്. എന്നാൽ മാർ താഴത്ത് എത്തുംമുൻപേ പള്ളിയുടെ ഗേറ്റ് സമരക്കാർ പൂട്ടുകയായിരുന്നുവെന്നും വ്യക്തമാക്കി. 

Content Highlight: Cardinal Mar George Alencherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com