ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം സമരവും ഗവർണറുടെ നിലപാടുകളും മുൻനിർത്തി കോൺഗ്രസും ബിജെപിയും സർക്കാരിനെതിരെ നടത്തി വരുന്ന പ്രചാരണ – പ്രക്ഷോഭങ്ങൾക്കെതിരെ ബദൽ പ്രചാരണം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എൽഡിഎഫിൽ കൂടി ആലോചിച്ച് വിശദാംശങ്ങൾ പ്രഖ്യാപിക്കും. വിഴിഞ്ഞം സമരത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തി തുറന്നു കാട്ടണമെന്ന് സർക്കാരിനോടു പാർട്ടി ആവശ്യപ്പെട്ടു. സമരത്തിന്റെ പേരിൽ കലാപം അഴിച്ചുവിടുന്നവർക്ക് ഗൂഢ ഉദ്ദേശ്യമുണ്ടെന്നു സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സമരം തുടർന്നാലും ഇല്ലെങ്കിലും പദ്ധതി പൂർത്തിയാക്കുകതന്നെ ചെയ്യും. നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ല.

ഇപ്പോൾ നടക്കുന്നത് കലാപ നീക്കമാണ്. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചു. താനുമായി തന്നെ രണ്ടു വട്ടം ചർച്ച നടത്തി. ചർച്ചകൾ നടക്കുമ്പോൾ തീരുന്ന നിലയാണ് അവർ പ്രകടിപ്പിക്കുന്നത്. പുറത്തു പോകുമ്പോൾ ആ സമീപനം മാറുന്നു. സമരം തീർക്കാൻ സമ്മതിക്കാത്ത ചില ശക്തികൾ അവരുടെ ഭാഗമായി ഉണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. അവരെ നേരിടുക ചെയ്യും. ആരാണോ കുറ്റം ചെയ്തത് അവർക്കെല്ലാം എതിരെ കേസെടുക്കും. അറസ്റ്റ് ചെയ്യേണ്ടവരെ എല്ലാം അറസ്റ്റ് ചെയ്യും. അതു വൈദികനാണോ അല്ലയോ എന്നു നോക്കിയിട്ട് ആകില്ല. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തിട്ടാകും.

പൊലീസ് സ്റ്റേഷൻ ആക്രമണം യാദൃച്ഛികം അല്ല. സ്റ്റേഷൻ കത്തിക്കുമെന്നാണ് ഒരാൾ നേരത്തെ പ്രസംഗിച്ചത്. അങ്ങേയറ്റം സംയമനത്തോടെ ആണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. തുറമുഖ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസേന വന്നാൽ അതിനെ എൽഡിഎഫ് എതിർക്കില്ല. വ്യവസായ സംരക്ഷണത്തിനായി കേരളത്തിൽ പലയിടത്തും കേന്ദ്രസേന ഉണ്ട്. എന്നാൽ ക്രമമസമാധാന പാലനം അവരുടെ ജോലി അല്ല.

ക്രമസമാധാനപാലനത്തിന് സർക്കാരിന് സമയമില്ലെന്നാണ് ഗവർണറെ പോലെ ഒരാൾ ആരോപിക്കുന്നത്. അതു വച്ച് സർക്കാരിനെ പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ആ ഓലപ്പാമ്പ് ഒന്നും ഇങ്ങോട്ട് വേണ്ട. വിമോചന സമരം നടത്തിക്കളയും എന്നാണ് കെപിസിസി പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്നത്. ഇവർ രണ്ടും ഒരേ തൂവൽ പക്ഷികളാണ്. ഇവരുടെ യോജിച്ചുള്ള നീക്കങ്ങളെയും മത്സ്യത്തൊഴിലാളികളെ മറയാക്കി ചില വൈദികർ നടത്തുന്ന കലാപത്തെയും തുറന്നുകാട്ടും.

‘ആ പരാമർശം നാക്കുപിഴയല്ല’

മന്ത്രി വി.അബ്ദുറഹിമാനെതിരെ ഫാ. തിയഡോഷ്യസ് നടത്തിയ പരാമർശം നാക്കുപിഴ അല്ലെന്നും വർഗീയതയുടെ അങ്ങേയറ്റം ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആ വൈദികൻ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ മാന്യതയ്ക്കു പോലും വില കൽപ്പിച്ചില്ല. മനുഷ്യന്റെ പേരു നോക്കി വർഗീയത തീരുമാനിക്കുന്ന നിലപാട് അദ്ദേഹത്തിനു തന്നെയാണ് ചേരുന്നത്. തന്റെ വികൃതമായ മനസ്സ് അദ്ദേഹം അതിലൂടെ വിളിച്ചോതി. അദ്ദേഹത്തിന്റെ സാംസ്കാരിക അവബോധം അതിൽനിന്നു വ്യക്തമാകുമെന്നും ഗോവിന്ദൻ പറഞ്ഞു.

English Summary: CPM for counter campaign in vizhinjam and governor controversies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com