എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം: ഹർജികൾ തള്ളി
Mail This Article
കൊച്ചി ∙ എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഉറപ്പുള്ളതും ആഴത്തിലുള്ളതുമായ സാഹചര്യങ്ങളുണ്ടെങ്കിൽ മാത്രമേ മുൻകൂർജാമ്യം അനുവദിച്ച ഉത്തരവിൽ ഇടപെടേണ്ടതുള്ളൂയെന്നും അഡീഷനൽ സെഷൻസ് കോടതി ഉത്തരവ് നിയമവിരുദ്ധവും തലതിരിഞ്ഞതുമാണെന്നു രേഖപ്പെടുത്താൻ കാരണങ്ങളില്ലെന്നും കോടതി പറഞ്ഞു.
പരാതിക്കാരിയും എൽദോസുമായി നടത്തിയ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെടുകയും 11ന് എൽദോസിന്റെ ഭാര്യ പരാതിക്കാരിക്കെതിരെ പരാതി നൽകുകയും എൽദോസ് മുൻകൂർ ജാമ്യഹർജി നൽകുകയും ചെയ്തതിനുശേഷം ഒക്ടോബർ 12നാണ് ലൈംഗിക അതിക്രമം സംബന്ധിച്ച ആദ്യ ആരോപണം ഉന്നയിച്ചത്. ഇരുവരും വിവാഹിതരും കുട്ടികളുള്ളവരുമാണ്. നിയമപരമായി തമ്മിൽ വിവാഹം കഴിക്കാനാവില്ലെന്നു പരാതിക്കാരിക്ക് നന്നായി അറിയാവുന്നതാണ്. ഒരു റിസോർട്ടിൽ മാനഭംഗത്തിനിരയായ സ്ത്രീ അതേ റിസോർട്ടിൽ വന്ന് അതേ പുരുഷനുമായി താമസിച്ച് പരസ്പര സമ്മതത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെടുമെന്നതിനു സാധ്യതയില്ലെന്നു കോടതി പറഞ്ഞു.
English Summary: Rape case: High Court on Eldhose Kunnappilly's bail