ADVERTISEMENT

തിരുവനന്തപുരം ∙ മേയറുടെ പേരിലുള്ള വിവാദക്കത്തു പ്രകാരം കോർപറേഷനിൽ നിയമനം നടക്കാത്തതിനാൽ സർക്കാരിനു നഷ്ടം ഉണ്ടായിട്ടില്ലെന്നും അതിനാൽ തങ്ങളുടെ അന്വേഷണ പരിധിയിൽ ഇതു വരില്ലെന്നും പൊലീസ് അന്വേഷണമാണ് ഉചിതമെന്നും വിജിലൻസ് പ്രാഥമിക റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നു. മുൻവർഷങ്ങളിലെ നിയമന ക്രമക്കേടിനെ‍ക്കുറിച്ചുള്ള പരാതി പരിഗണിക്കാതെയാണ് അന്വേഷണത്തിനു തിരശീലയിടുന്നത്.

കത്തി‍ന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും ഇത്തരമൊരു കത്തു തയാറാക്കിയിട്ടില്ലെന്നാണ് മേയറുടെ മൊഴിയെന്നും കത്തിൽ ഒപ്പിട്ട തീയതിയിൽ മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോ‍യെന്നു തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ ഇതു വരികയുള്ളൂ. എങ്കിലേ അന്വേഷണം നിലനിൽക്കുകയു‍ള്ളൂ എന്നും റിപ്പോർട്ടിലുണ്ട് എന്നറിയുന്നു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടത്തിയ അന്വേ‍ഷണത്തിന്റെ റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനു കൈമാറും. ഹൈക്കോടതിക്കും റിപ്പോർട്ട് നൽകും.

ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിലെ അതേ വിവരങ്ങളാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിലും ഉള്ളത്. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം നടക്കുകയാണ്. മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്കു പരാതി ലഭിച്ചതെങ്കിലും അ‍തേക്കുറിച്ച് അന്വേഷണം നടന്നില്ല.

കത്തു നൽകിയതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോർപറേഷനിലെ കോൺഗ്രസ് മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ ഉൾപ്പെടെയുള്ളവരാണ് പരാതി നൽകിയത്. 

ഇഴഞ്ഞ് ക്രൈംബ്രാഞ്ച് അ‍ന്വേഷണം

ക്രൈംബ്രാഞ്ചിന്റെ തുടര‍ന്വേഷണവും ഇഴയുകയാണ്. തുടങ്ങി 12 ദിവസമായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. കത്തിന്റെ ഉറവി‍ടമോ കത്തു തയാറാക്കിയവ‍രെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൊഴിയെടുക്കൽ മാത്രമാണ് തുടരുന്നത്. കത്തിന്റെ ഒറിജിനൽ കണ്ടെടുക്കാ‍നായില്ലെങ്കിൽ ക്രൈംബ്രാഞ്ച് അ‍ന്വേഷണവും എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടിവരും.

English Summary: Mayor Arya Rajendran letter controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com