ബിജെപി നേതാക്കൾക്കായി ഗവർണർ നൽകിയ കത്ത് പൂഴ്ത്തി: സതീശൻ
Mail This Article
കൊച്ചി ∙ കൊടകര കുഴൽപണക്കേസിൽ ബിജെപി നേതാക്കൾക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് 2021 ജൂൺ പത്തിനു ഗവർണർ അയച്ച കത്തു സർക്കാർ എന്തിനാണ് ഒന്നര വർഷത്തോളം പൂഴ്ത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കത്ത് ഒളിപ്പിച്ചുവച്ച കാലമത്രയും ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടക്കുകയായിരുന്നു. കുഴൽപണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ ഒഴിവാക്കിയതിനു പകരമായി സ്വർണക്കടത്ത്, ലൈഫ് മിഷൻ കൈക്കൂലി കേസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തിക്കൊണ്ടിരുന്ന അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കും എത്താതെ ഒത്തുതീർപ്പാക്കി. ഇടനിലക്കാരനായി ഗവർണർ പ്രവർത്തിച്ചിട്ടുണ്ടോ എന്നാണു വ്യക്തമാക്കേണ്ടത്.
സ്വർണക്കടത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി നൽകിയ കത്ത് ഗവർണർ എന്നാണു പുറത്തു വിടുന്നതെന്നാണ് ഇനി അറിയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
വിഴിഞ്ഞം സമരത്തിനു തീവ്രവാദ ബന്ധം ആരോപിച്ചതു മന്ത്രിമാരാണ്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം? അങ്ങനെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടെങ്കിൽ പുറത്തുവിടണം – സതീശൻ ആവശ്യപ്പെട്ടു.
English Summary: V.D. Satheesan allegation against kerala government