വിഴിഞ്ഞം ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല: ഡോ. ജോസഫ് കരിയിൽ
Mail This Article
കൊച്ചി ∙ വിഴിഞ്ഞം ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ലെന്നും സമരം ചെയ്തതിന്റെ പേരിൽ ഒരു സമുദായത്തിന്റെ സ്വയംനിർണയ അവകാശത്തെപ്പോലും ചോദ്യംചെയ്യുന്ന നിലപാട് തെറ്റാണെന്നും ബിഷപ് ഡോ. ജോസഫ് കരിയിൽ അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ (സിഎസ്എസ്) രജത ജൂബിലി ആഘോഷവും അഞ്ചാം മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശദ്രോഹി, ഭീകരവാദി എന്നതൊക്കെ മാർക്കറ്റുള്ള പദങ്ങളാണ്. പക്ഷേ. ഇതെല്ലാം ബൂമറാങ് ആയി തിരിച്ചടിക്കുമെന്നു മറക്കേണ്ടെന്നും ബിഷപ് പറഞ്ഞു. കടൽക്കൊള്ളയാണു വിഴിഞ്ഞത്തു നടക്കുന്നതെന്ന് ആദ്യം പറഞ്ഞതു സിപിഎമ്മാണ്. അതേ അഭിപ്രായമാണു ലത്തീൻ സഭയ്ക്കുള്ളത്. വിഴിഞ്ഞം പദ്ധതി വേണ്ട എന്ന നിലപാട് ഞങ്ങൾക്കില്ല. ആ നിലപാട് ഞങ്ങൾ മാറ്റിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വികസനവിരോധിയാണ് എന്ന നിലപാടും ഞങ്ങൾക്കില്ല. പക്ഷേ, കാര്യങ്ങളുടെ പോക്ക് ഏകപക്ഷീയമാകുന്നതു ശരിയല്ല. കലാപം ക്രിയയോ പ്രതിക്രിയയോ എന്നത് അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതിയെ ഒരിക്കലും സിപിഎം എതിർത്തിട്ടില്ലെന്നും കരാറിലെ ചില സംസ്ഥാന വിരുദ്ധ താൽപര്യങ്ങളെയാണു മുൻപ് എതിർത്തതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. സിപിഎം ഒരുകാലത്തും നിലപാടിൽനിന്നു പിന്നോട്ടുപോയിട്ടില്ലെന്നും കോടികൾ മുടക്കി അന്തിമഘട്ടത്തിൽ നിൽക്കുമ്പോൾ പദ്ധതി പാടില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്പരബഹുമാനത്തോടെ ചർച്ചചെയ്തു തീർക്കാവുന്ന പ്രശ്നമാണിതെന്നും ബിഷപ് ഡോ. ജോസഫ് കരിയിൽ കൂടി വിഴിഞ്ഞം ചർച്ചയുടെ ഭാഗമാകണമെന്നും രാജീവ് ആവശ്യപ്പെട്ടു.
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനു സ്ഥലം നൽകിയവരെ രാജ്യദ്രോഹികൾ എന്നു വിളിച്ചവർക്കു കൃത്യമായ മറുപടി നൽകണമെന്നു ശശി തരൂർ എംപി പറഞ്ഞു. വിഴിഞ്ഞം സമരത്തോടുള്ള സമീപനം മനുഷ്യാവകാശ പ്രശ്നമായി കാണണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. സിഎസ്എസ് ചെയർമാൻ പി.എ.ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ജോസഫ് കാരിക്കശേരി, എംപിമാരായ ഹൈബി ഈഡൻ, എ.എം.ആരിഫ്, ടി.ജെ.വിനോദ് എംഎൽഎ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: Christian Service Society silver jubilee meeting