കരുവന്നൂർ ബാങ്ക് തട്ടിപ്പ് 5 പ്രതികളുടെ സ്വത്ത് ജപ്തി ചെയ്തു
Mail This Article
തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ 5 പ്രതികളുടെ സ്വത്ത് തൃശൂർ വിജിലൻസ് കോടതി ഉത്തരവു പ്രകാരം ജപ്തി ചെയ്തു. ബാങ്ക് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടന്റ് ജിൽസ്, കമ്മിഷൻ ഏജന്റ് ബിജോയ്, സൂപ്പർ മാർക്കറ്റ് കാഷ്യർ റജി കെ.അനിൽ എന്നിവരുടെയും ബന്ധുക്കളുടെയും പേരിൽ വാങ്ങിയിരുന്ന അനധികൃത സ്വത്തുക്കളാണ് ജപ്തി ചെയ്തത്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. 25 കോടിയോളം രൂപയുടെ വീതം തട്ടിപ്പ് ഇവർ നടത്തിയതായാണ് റിപ്പോർട്ട്. പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച സ്ഥലങ്ങളും കെട്ടിടങ്ങളും ജപ്തി ചെയ്തവയിൽ പെടുന്നു.
പ്രതികൾ 2011 മുതൽ 2021 വരെ സമ്പാദിച്ച 58 സ്വത്തുക്കളുടെ പട്ടിക വിജിലൻസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവയെല്ലാം സർക്കാർ അധീനതയിലാകും. ബിജോയിയുടെ പേരിൽ പീരുമേട്ടിലുള്ള ഒൻപതേക്കർ ഭൂമിയും ഇതിൽപെടും. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിൻകര എന്നിവിടങ്ങളിലാണു മറ്റു വസ്തുവകകൾ. ഇരിങ്ങാലക്കുടയിലാണ് ഏറ്റവുമധികം ഭൂമിയുള്ളത്. പരാതി ഉയർന്ന കാലത്ത് പ്രതികൾ 117 കോടി രൂപയുടെ വ്യാജ വായ്പകൾ തരപ്പെടുത്തിയെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
ഒന്നാം പ്രതി സുനിൽകുമാർ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ തെളിവുകൾ കണ്ടെത്താനായിട്ടില്ല. അതിനാൽ ഇദ്ദേഹത്തിന്റെ സ്വത്തുവകകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
English Summary: Karuvannur bank scam: Court orders confiscation of properties