ഒടുവിൽ ഗവർണറുടെ അനുമതി; മദ്യബിൽ അവതരിപ്പിക്കാം
Mail This Article
തിരുവനന്തപുരം∙ വിദേശ മദ്യത്തിന് 4% വിൽപന നികുതി വർധിപ്പിക്കാനുള്ള പൊതു വിൽപനനികുതി നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി.
ശനിയാഴ്ച രാജ്ഭവനിലേക്ക് അയച്ച ബില്ലിന് ഇന്നലെ വൈകുന്നേരമാണ് ഗവർണർ അവതരണാനുമതി നൽകിയത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കേണ്ട ബിൽ ആണിത്.
ബാലഗോപാലിനോടുള്ള പ്രീതി പിൻവലിച്ച സാഹചര്യത്തിൽ ബില്ലിനു ഗവർണർ അനുമതി നിഷേധിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. നികുതി സംബന്ധിച്ച ബിൽ ആയതിനാൽ അവതരിപ്പിക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി വേണം.
അതേസമയം, തങ്ങൾക്ക് അനുവദിച്ച ഹിയറിങ് തീയതിയിൽ മാറ്റം വരുത്തണമെന്ന് എംജി, സംസ്കൃത സർവകലാശാലാ വിസിമാർ ഗവർണറോട് അഭ്യർഥിച്ചെങ്കിലും അദ്ദേഹം തീരുമാനം എടുത്തിട്ടില്ല. എല്ലാ വിസിമാരോടും 12ന് രാജ്ഭവനിൽ ഹിയറിങ്ങിന് എത്താനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
അസൗകര്യം മൂലം തന്റെ ഹിയറിങ് ജനുവരിയിലേക്ക് മാറ്റണമെന്ന് എംജി വിസി ആവശ്യപ്പെട്ടിരുന്നു. സംസ്കൃത സർവകലാശാലാ വിസിക്കും അന്ന് അസൗകര്യമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ശേഷമേ ഗവർണർ തീരുമാനമെടുക്കൂ.
നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് വിഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാം എന്ന നിലപാട് അദ്ദേഹം സ്വീകരിക്കാനും സാധ്യതയുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ ഗവർണർ തിരുവനന്തപുരത്ത് മടങ്ങിയെത്തി.
English Summary: Liquor price hike bill