പള്ളിസ്വത്ത് വിധി; തുടർനടപടിക്ക് സുപ്രീം കോടതി സ്റ്റേയില്ല
Mail This Article
ന്യൂഡൽഹി ∙ പള്ളിസ്വത്തു കൈമാറാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്നും സർക്കാർ ഏറ്റെടുക്കണമെന്നുമുള്ള കേരള ഹൈക്കോടതി ഉത്തരവിന്റെ തുടർ നടപടികൾക്കു സ്റ്റേയില്ല. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ഹൈക്കോടതി ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു സ്റ്റേ ചെയ്യണമെന്നു സിറോ മലങ്കര സഭയുടെ ബത്തേരി രൂപത ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരായ ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ച് ഇടപെടാൻ വിസമ്മതിച്ചു. ഹർജി 13 ലേക്കു മാറ്റി.
സഭാ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്നു നിർദേശിച്ച ഉത്തരവിൽ സഭാ ഭൂമി വിൽക്കാൻ ബിഷപ്പുമാർക്കു അധികാരമില്ലെന്നു കോടതി വിധിച്ചിരുന്നു. ഇതു സ്റ്റേ ചെയ്യണമെന്നായിരുന്നു ബത്തേരി രൂപത ആവശ്യപ്പെട്ടത്. ഇക്കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ ഹൈക്കോടതി ഇടക്കാല ഉത്തരവുകൾ നൽകുകയാണെന്നു ഹർജിക്കാർക്കു വേണ്ടി സി.യു.സിങ്, റോമി ചാക്കോ എന്നിവർ ചൂണ്ടിക്കാട്ടി. സ്റ്റേ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഹൈക്കോടതി ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഹർജികളിൽ വൈകാതെ തീർപ്പുണ്ടാക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
കേരള സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കറും എതിർകക്ഷികൾക്കായി ജയന്ത് മുത്തുരാജ്, രാകേന്ദ് ബസന്ത്, പി.എസ്.സുധീർ എന്നിവരും ഹാജരായി.
English Summary: SC on church asset case