കേന്ദ്ര തീരുമാനം; 80% വിദ്യാർഥികൾക്കും ന്യൂനപക്ഷ സ്കോളർഷിപ് നഷ്ടപ്പെടും
Mail This Article
തിരുവനന്തപുരം∙ 1 മുതൽ 8 വരെ ക്ലാസുകാർക്ക് ന്യൂനപക്ഷ സ്കോളർഷിപ് നൽകേണ്ടതില്ല എന്ന കേന്ദ്ര സർക്കാർ തീരുമാനം കാരണം 80% വിദ്യാർഥികൾക്കും സ്കോളർഷിപ് നഷ്ടപ്പെടുമെന്ന് എ.പി.അനിൽകുമാറിന്റെ സബ്മിഷനു മറുപടിയായി മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. 1 മുതൽ 10 വരെ ക്ലാസുകാർക്ക് നൽകി വരുന്ന പ്രീമട്രിക് സ്കോളർഷിപ്പിന് 8 ലക്ഷം കുട്ടികളാണ് അപേക്ഷിച്ചിട്ടുള്ളത്. സ്കോളർഷിപ് പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനു മേൽ സമ്മർദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.
∙ പൊതു ശുചിമുറികളെ എളുപ്പത്തിൽ തിരിച്ചറിയാൻ കളർകോഡ്, ലോഗോ എന്നിവ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും വി.കെ.പ്രശാന്തിന്റെ സബ്മിഷനു മറുപടിയായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
∙ കഴിഞ്ഞ തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ നിയമസഭാ മാർച്ചിനെതിരെ സ്റ്റൺ ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നത് ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്തതിനാൽ ആണെന്ന് വി.ഡി.സതീശന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ഒരു പ്രവർത്തകന്റെ ഇടതുകാലിനു മുറിവേൽക്കാൻ ഇടയായി. പരുക്കേറ്റ പ്രവർത്തകനെ ചികിത്സയ്ക്കായി പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: K Radhakrishnan on minority scholarship