എസ്എഫ്ഐക്കാർ മർദിച്ചു; ഐടിഐ ജീവനക്കാർക്ക് ഗുരുതര പരുക്ക്
Mail This Article
പള്ളിക്കത്തോട് ∙ ഗവ. ഐടിഐയിലെ ഓഫിസ് ജീവനക്കാർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദനത്തിൽ ഗുരുതരമായി പരുക്കേറ്റു. തലയ്ക്കു പരുക്കേറ്റ ഓഫിസ് അസിസ്റ്റന്റ് വി.എസ്.ഹരി, ഉദ്യോഗസ്ഥരായ ഷൈസൺ ജോ ജോസ്, മോബിൻ ജോസഫ് എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിയുടെ തലയും മൂക്കും പൊട്ടി രക്തം വാർന്നു ബോധംപോയിരുന്നു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ ചെയർമാനുമായ റോഷിൻ റോജോയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു.
ഇന്നലെ രാത്രി 7.30നാണു സംഭവം. ക്യാംപസിനുള്ളിൽ രാത്രിയിൽ ഒരു ലോറിയിൽ റോഷിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി. പരീക്ഷയുമായി ബന്ധപ്പെട്ട ജോലികൾ തീർത്ത് ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണു വിദ്യാർഥികളെത്തിയത്. ഇതു ചോദ്യംചെയ്തതാണു മർദനത്തിനു കാരണമെന്ന് ജീവനക്കാർ പറയുന്നു.
ക്രിസ്മസുമായി ബന്ധപ്പെട്ട് നക്ഷത്രം ഇടുന്നതിനായാണ് എത്തിയതെന്നു വിദ്യാർഥികൾ അറിയിച്ചപ്പോൾ അധികൃതരുടെ അനുവാദം വാങ്ങിച്ചിട്ടാണോയെന്ന് ജീവനക്കാർ ചോദിച്ചു. പിന്നാലെ തർക്കമായി. തുടർന്നു ബൈക്കിൽ വീട്ടിലേക്കു മടങ്ങുമ്പോൾ ഒന്നാം മൈലിനു സമീപം വിദ്യാർഥികൾ തങ്ങളെ കല്ലെടുത്തെറിയുകയും ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ട് മർദിക്കുകയുമായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു.
English Summary: SFI attack ITI staff in Kottayam