ADVERTISEMENT

തിരുവനന്തപുരം ∙ സമരത്തെത്തുടർന്ന് മുടങ്ങിയ വിഴിഞ്ഞം തുറമുഖ നിർമാണം ഇന്നു പുനരാരംഭിക്കും. മുല്ലൂ‍രിലെ തുറമുഖ കവാടത്തിൽ സമരസമിതിയുടെ പന്തൽ ഇന്നലെ വൈകിട്ട് പൊളിച്ചു നീക്കി.

തുറമുഖ നിർമാണ സാമഗ്രികൾ ഇന്നു രാവിലെ വിഴിഞ്ഞത്ത് എത്തും. കൊല്ലം, തിരുവനന്തപുരം തീരത്തു‍ള്ള ബാർജുകളും വരുംദിവസങ്ങളിൽ എത്തും. സമരം മൂലമുണ്ടായ സമയനഷ്ടം പരിഹരിക്കാൻ ഇരട്ടി വേഗത്തിൽ നിർമാണം നടത്തുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. പുലിമുട്ട് നിർമാണത്തിനായി പ്രതിദിനം 15,000 ടൺ കല്ലിടുന്ന‍തിനു പകരം 30,000 ടൺ കല്ലിടാ‍നാണു ധാരണ.

ഇതിനിടെ, മത്സ്യത്തൊഴിലാളികൾക്കു ഭവന സമുച്ചയം നിർമിക്കുന്നതിനു ഭൂമി കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അനുരഞ്ജന ചർച്ചയിലെ ധാരണ അനുസരിച്ചാണിത്. മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ 17.43 ഏക്കർ ഭൂമിയിൽ 8 ഏക്കറാണ് മത്സ്യബന്ധന വകുപ്പിനു കൈമാറുക. 

നിലവിലുള്ള മണ്ണെണ്ണ എൻജിനുകൾ പെട്രോൾ/ഡീസൽ/ഗ്യാസ് എൻജി‍നുകളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ ഉടൻ നടപ്പാക്കുമെന്നും ഇതിനായി ഒറ്റത്തവണ സബ്സിഡി നൽകുമെന്നും ചർച്ചയിൽ സർക്കാർ ഉറപ്പു നൽകിയിരുന്നു. ഇതിനായി ഈ മാസം 18ന് മാതൃകാ പ്രദർശനം വിവിധ എണ്ണ‍ക്കമ്പനികൾ നടത്താമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും തുടർനടപടി‍.

ഒത്തുതീർപ്പ് വ്യവസ്ഥകൾ സഭയെ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനായി തയാറാക്കിയ വ്യവസ്ഥകൾ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു . പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കുമെന്നും ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റുകളുടെ നിർമാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കും. രണ്ടുമാസത്തെ വാടക മുൻകൂർ നൽകും. സമരം രമ്യമായി അവസാനിപ്പിക്കാൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവാ എടുത്ത മുൻകൈ പ്രത്യേകം പരാമർശം അർഹിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾക്കു മുൻതൂക്കം കൊടുത്ത് തുറമുഖനിർമാണം മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി അലക്ഷ്യ ഹർജികൾ തീർപ്പാക്കി

കൊച്ചി ∙ വിഴിഞ്ഞം സമരം ഒത്തുതീർപ്പായെന്നു സർക്കാർ അറിയിച്ചതിനെ തുടർന്നു അദാനി ഗ്രൂപ്പും നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്‌ട്സും നൽകിയ കോടതി അലക്ഷ്യ ഹർജികൾ ജസ്റ്റിസ് അനു ശിവരാമൻ തീർപ്പാക്കി. 

പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും ഹോവെ എൻജിനീയറിങ് പ്രോജക്‌ട്സും നൽകിയ ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

English Summary: Vizhinjam protest updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com