ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലുകൾ: ആൺ– പെൺ ഭേദം ഒഴിവാക്കി; രാത്രിവിലക്ക് നീക്കി
Mail This Article
കോഴിക്കോട് ∙ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ യുജി വിദ്യാർഥികൾക്ക് ഹോസ്റ്റൽ പ്രവേശനത്തിനു ഏർപ്പെടുത്തിയിരുന്ന ലിംഗവിവേചനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. രാത്രി 9.30ന് ശേഷം മൂവ്മെന്റ് റജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഹോസ്റ്റലിൽ പ്രവേശിക്കാമെന്നാണ് ഉത്തരവ്. രണ്ടാം വർഷ വിദ്യാർഥികൾക്കു മുതലാണ് ഇതു ബാധകം.
ഗവ. മെഡിക്കൽ കോളജുകളിലെ പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ രാത്രി 10നു ശേഷം പ്രവേശിക്കുന്നതും പുറത്തു കടക്കുന്നതും വിലക്കിയ നടപടി വിവാദമാവുകയും ഇതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസിൽ വിധി പറയാനിരിക്കെയാണ് സർക്കാർ ഉത്തരവ്.
എന്നാൽ, ഒന്നാം വർഷ വിദ്യാർഥികൾ ഹോസ്റ്റലിൽ തിരിച്ചെത്തേണ്ട സമയം 9.30 തന്നെയാണ്. അതിനുശേഷം എത്തുന്ന സാഹചര്യം ഉണ്ടെങ്കിൽ രക്ഷാകർത്താവിന്റെ കുറിപ്പ് വാർഡനു നൽകണം.
രണ്ടാം വർഷം മുതൽ 9.30ന് ശേഷം എത്തുന്ന വിദ്യാർഥികൾ ഗേറ്റിൽ സുരക്ഷാ ജീവനക്കാരനെ തിരിച്ചറിയൽ കാർഡ് കാണിക്കണം. സമയം കാണിച്ച് മൂവ്മെന്റ് റജിസ്റ്ററിൽ ഒപ്പുവയ്ക്കണം.
രക്ഷിതാക്കൾ ആവശ്യപ്പെട്ടാൽ അവരുടെ കുട്ടികളുടെ വിവരങ്ങൾ റജിസ്റ്റർ നോക്കി മനസ്സിലാക്കാൻ അവസരം നൽകണം.
ഹോസ്റ്റലുകൾക്കു ചുറ്റുമുള്ള തെരുവു വിളക്കുകൾ, സിസിടിവി ക്യാമറ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്ന് അധികാരികൾ എല്ലാ ആഴ്ചയും ഉറപ്പാക്കണം.
English Summary: Kerala govt regularises timings of medical college hostels