ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസിൽനിന്നു പുറത്തായ മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിനെ കാബിനറ്റ് പദവിയോടെ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മുൻ എംപി എ.സമ്പത്ത് വഹിച്ച പദവിയാണു തോമസിനു നൽകുന്നത്. ഐഎഎസുകാരനായ റസിഡന്റ് കമ്മിഷണറും സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നയതന്ത്ര വിദഗ്ധൻ വേണു രാജാമണിയും ഡൽഹിയിൽ ഉള്ളതിനു പുറമേയാണ് തോമസിനെ കൂടി നിയമിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള ഇനമായി ഇക്കാര്യം പരിഗണിക്കുകയായിരുന്നു. 

കാബിനറ്റ് മന്ത്രിയുടെ നിലവിലെ ശമ്പളം 97,429 രൂപയാണ്. ഉത്തരവ് ഇറങ്ങുമ്പോൾ മാത്രമേ കെ.വി.തോമസിനുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യക്തത ഉണ്ടാകൂ. കാബിനറ്റ് പദവിയിലുള്ള നിയമനമാകുമ്പോൾ ഓഫിസ്, സ്റ്റാഫ്, വാഹനം എന്നിവയടക്കമുള്ള ചെലവും വരും. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ അധിക ബാധ്യത വരുത്തുന്ന നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തോമസിന്റെ പിന്തുണ കാര്യമായി ഫലിച്ചില്ലെന്നിരിക്കെ അദ്ദേഹത്തിനു കാബിനറ്റ് പദവി നൽകിയത് ഇടതു കേന്ദ്രങ്ങളിലും ചർച്ചയായി. 

കഴിഞ്ഞ ഏപ്രിലിൽ കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്തതോടെയാണ് കെ.വി.തോമസ് കോൺഗ്രസുമായി അകന്നത്. തുടർന്നു പാർട്ടിയിലെ പദവികളിൽനിന്ന് അദ്ദേഹത്തെ മാറ്റി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണ കൺവൻഷനിൽ മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതോടെ കോൺഗ്രസിൽനിന്നു തോമസ് പുറത്താക്കുകയായിരുന്നു. കോൺഗ്രസുകാരനായി തുടരുമെന്നാണ് അന്നു തോമസ് ആവർത്തിച്ചത്. കേന്ദ്രസർക്കാരിൽനിന്നു സംസ്ഥാനത്തിനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതടക്കമുള്ള ചുമതലകളാണു തോമസിനുണ്ടാവുക. 

∙ ‘‘പ്രധാനമന്ത്രിയുമായും ഇപ്പോഴത്തെ കേന്ദ്രമന്ത്രിമാരുമായും വ്യക്തി ബന്ധങ്ങളുണ്ട്. കേരളത്തിന്റെ‌‌ ആവശ്യങ്ങൾ നേടിയെടുക്കാൻ ഇതൊക്കെ ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചു പ്രവർത്തിക്കും. കെ.റെയിൽ, വിഴിഞ്ഞം പദ്ധതികൾ, തീരദേശ സംരക്ഷണം, സിആർഇസഡ് നിയമങ്ങൾ, ബഫർ സോൺ തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ നിലവിലുണ്ട്.’’ – കെ.വി.തോമസ് 

English Summary: Former Congress Leader KV Thomas To Be Appointed As Kerala's Representative's In Delhi With Cabinet Rank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com