ADVERTISEMENT

തിരുവനന്തപുരം ∙  പകർച്ചവ്യാധി പ്രതിരോധത്തിനുള്ള അജൻഡ ആരോഗ്യനയത്തിന്റെ ഭാഗമായി രൂപപ്പെടുത്തണമെന്ന്  കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു. 

ജി 20  ഹെൽത്ത് വർക്കിങ് ഗ്രൂപ്പിന്റെ ആദ്യ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.  മഹാമാരികളെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിനും അതിനോടുള്ള ഫലപ്രദമായ പ്രതികരണത്തിനും രാജ്യങ്ങൾ തമ്മിൽ സഹകരണം രൂപപ്പെടുത്തണമെന്നും അവർ പറഞ്ഞു. 

ആരോഗ്യ മേഖലയെക്കുറിച്ച്  ജി 20 രാജ്യങ്ങളുടെ  നയസമീപനം രൂപീകരിക്കുന്നതിനുള്ള  ആദ്യ വർക്കിങ് ഗ്രൂപ്പ് യോഗമാണിത്.  ആരോഗ്യ അടിയന്തരാവസ്ഥയുണ്ടാകുന്നത് ഒഴിവാക്കുന്നതിനുള്ള തയാറെടുപ്പും അങ്ങനെയുണ്ടായാൽ അതിനോടുള്ള പ്രതികരണ രീതിയും  ചർച്ച ചെയ്യും.  ജി20 രാജ്യങ്ങളിലെ ആരോഗ്യ ടൂറിസത്തിന്റെ സാധ്യതയും  പരിശോധിക്കും. തിരുവനന്തപുരത്തെ വർക്കിങ് ഗ്രൂപ്പ് യോഗം നാളെ അവസാനിക്കും.

ഗോവ, ഹൈദരാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലും വർക്കിങ് ഗ്രൂപ്പ് യോഗം ചേരും. വാക്സീനുകൾ ഉൾപ്പെടെയുള്ള മരുന്നുകളും പരിശോധനാ ഉപകരണങ്ങളും വികസിപ്പിക്കുന്നതിനു ഗവേഷണ സഹകരണവും ലക്ഷ്യമിടുന്നുണ്ട്. ഓരോ രാജ്യത്തെയും പാരമ്പര്യ ചികിത്സാ രീതികളുടെ സാധ്യതയും ചർച്ച ചെയ്യും. ഓരോ വർക്കിങ് ഗ്രൂപ്പിലും അവതരിപ്പിക്കുന്ന പ്രമേയങ്ങൾ ക്രോഡീകരിച്ച് ജി20 ആരോഗ്യ സമീപനം രൂപീകരിക്കും.

സാമൂഹിക നവോത്ഥാനം പാകിയ അടിത്തറയിൽ നിന്നാണു കേരള മോഡൽ  ആരോഗ്യസംവിധാനം രൂപം കൊണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

 ജി 20 അധ്യക്ഷപദവി വഹിക്കുന്ന രാജ്യമെന്ന നിലയിൽ അഭിപ്രായ ഐക്യത്തോടെയുള്ള ആരോഗ്യ സമീപനം സ്വീകരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ.രാജീവ് ബഹൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ അഡീഷനൽ സെക്രട്ടറി ലവ് അഗർവാൾ, വിദേശകാര്യ മന്ത്രാലയ അഡീഷനൽ സെക്രട്ടറി അഭയ് താക്കൂർ എന്നിവരും  ജി 20 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെ പ്രതിനിധികളും ലോകാരോഗ്യ സംഘടന, ലോകബാങ്ക്, ലോക സാമ്പത്തികവേദി എന്നീ രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

English Summary : Pandemic defencing should be made a policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com