തിരുവനന്തപുരം ∙ വീടിനു സമീപത്തെ ലഹരി വിൽപനയും ഉപയോഗവും സംബന്ധിച്ചു പരാതി നൽകിയ പ്ലസ് ടു വിദ്യാർഥിനിക്കും അമ്മയ്ക്കും മർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻ ബാബുവിനാണ് അന്വേഷണ ചുമതല. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണം. സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
സംഭവം ബന്ധുക്കൾ തമ്മിലുള്ള തർക്കമാണെന്ന നിലപാടിലാണ് പൊലീസ് ഇപ്പോഴും. പ്രാഥമികാന്വേഷണത്തിൽ വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നു തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. മർദനമേറ്റ ലതിക ഇന്നലെ എസ്പിക്കു പരാതി നൽകിയിരുന്നു. പരാതിയെക്കുറിച്ചു വിശദമായി അന്വേഷണം നടത്തുമെന്ന് എസ്പി പറഞ്ഞു.
വിദ്യാർഥിനിക്കു സുരക്ഷിതമായി സ്കൂളിൽ പോകാനും വീട്ടിലെത്താനും സുരക്ഷ ഏർപ്പെടുത്തണമെന്നു പൊലീസിനു നിർദേശം നൽകിയതായി ബാലാവകാശ കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ് കുമാർ പറഞ്ഞു. കമ്മിഷൻ വെഞ്ഞാറമൂട് പൊലീസിനോട് റിപ്പോർട്ട് തേടി. കുട്ടിയെ മർദിച്ച സംഭവത്തിലും കമ്മിഷന്റെ നിർദേശപ്രകാരം വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.
English Summary : V Sivankutty ordered to enquiry about mother and daughter beaten case