ADVERTISEMENT

കോഴിക്കോട്∙ താൽക്കാലിക ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ആനുകൂല്യം അനുവദിക്കേണ്ടതില്ലെന്നു പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കിയതോടെ ഭിന്നശേഷിക്കാർ ദുരിതത്തിൽ. സ്ഥിരസർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ തയാറാകാത്തതിനാൽ പലർക്കും പെൻഷനും സ്കോളർഷിപ്പുമടക്കമുള്ളവ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ്. നിലവിൽ സ്ഥിരസർട്ടിഫിക്കറ്റ് ലഭിക്കാൻ ഏറെ കടമ്പകൾ കടക്കാനുമുണ്ട്. 

ഭിന്നശേഷിക്കാർക്കുള്ള ക്ഷേമപെൻഷൻ കിട്ടണമെങ്കിൽ, ‘സ്ഥിരവൈകല്യം’ എന്നു രേഖപ്പെടുത്തിയ യൂണിക് ഡിസെബിലിറ്റി ഐഡി കാർഡ് ഹാജരാക്കണമെന്നാണു പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്. എന്നാൽ ഭിന്നശേഷിക്കാർക്ക് ആദ്യഘട്ടത്തിൽ താൽക്കാലിക സർട്ടിഫിക്കറ്റാണ് അനുവദിക്കുന്നത്. ‘സ്ഥിരവൈകല്യ’ സർട്ടിഫിക്കറ്റ് ലഭിക്കാൻ 3 തവണയെങ്കിലും പരിശോധനകൾ നടത്തണം. 

എന്നാലും സർട്ടിഫിക്കറ്റ് ലഭിക്കാൻ വർഷങ്ങളെടുക്കും. 18 വയസ്സു തികഞ്ഞവർക്കു മാത്രമാണു സ്ഥിരം സർട്ടിഫിക്കറ്റ് അനുവദിക്കുക. ബിപിഎഡി പോലുള്ള അവസ്ഥകളുള്ളവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും 5 വർഷത്തേക്കുള്ള താൽക്കാലിക സർട്ടിഫിക്കറ്റാണു നൽകി വരുന്നത്. മെഡിക്കൽ ബോർഡ് ചേർന്ന ശേഷം 5 വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കുകയാണു പതിവ്. 

കേരളമൊഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭിന്നശേഷിക്കാർക്കു സ്ഥിരസർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. കേരളത്തിൽ 5 വർഷം കാലാവധിയുളള സർട്ടിഫിക്കറ്റ് ഉള്ളവർക്കു പോലും നിലവിൽ പെൻഷൻ നിഷേധിക്കപ്പെടുമെന്ന അവസ്ഥയാണ്.

ഭിന്നശേഷിക്കാർക്കു സ്ഥിരസർട്ടിഫിക്കറ്റ് നൽകാൻ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും കേന്ദ്ര സാമൂഹികനീതി മന്ത്രിക്കും നിവേദനം നൽകിയിരുന്നു. തുടർന്ന് അടിയന്തര നടപടിയെടുക്കാൻ കേന്ദ്ര യുഡിഐഡി അണ്ടർ സെക്രട്ടറി റാം ചരൺ മീന സംസ്ഥാന കോഓർഡിനേറ്ററോട് ആവശ്യപ്പെടുകയും ചെയ്തു. ഇതുവരെ അനുകൂല നടപടികൾ ഉണ്ടായിട്ടില്ല. ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകൾ സമരത്തിനൊരുങ്ങുന്നുണ്ട്.

English Summary: Disability certificate problem Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com