അറസ്റ്റിലായ പോക്സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു
Mail This Article
നെടുങ്കണ്ടം∙ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കാനെത്തിച്ച പോക്സോ കേസ് പ്രതി കടന്നുകളഞ്ഞു. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ പിതാവാണു നെടുങ്കണ്ടം പൊലീസിനെ വെട്ടിച്ചു നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ വീട്ടുവളപ്പിൽ നിന്ന് കടന്നുകളഞ്ഞത്. ഇന്നലെ വൈകുന്നേരം 7.45നു ശേഷമാണ് സംഭവം.
കോടതി സമയം കഴിഞ്ഞതിനാൽ കേസിലെ പ്രതികളെ പൊലീസ് മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിച്ചതിനിടെയായിരുന്നു പ്രതി കടന്നുകളഞ്ഞത്. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കൈവിലങ്ങ് അഴിച്ച് പോക്സോ കേസിലെ ഒന്നാം പ്രതിയുടെ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. രണ്ടാം പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി മജിസ്ട്രേട്ടിന്റെ അടുക്കലേക്കെത്തിക്കാനായി തുടങ്ങുന്നതിനിടെയാണ് ഒന്നാം പ്രതി കടന്നുകളഞ്ഞത്.
2022ൽ ആയിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്. അതിജീവിത താമസിക്കുന്ന കേന്ദ്രത്തിൽ നടന്ന കൗൺസലിങ്ങിനിടെയാണു പീഡനത്തിനിരയായ വിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ മാതാവ് കുടുംബത്തെ സമീപകാലത്ത് ഉപേക്ഷിച്ചു പോയിരുന്നു. ഇതിനുശേഷം മദ്യലഹരിയിൽ എത്തുന്ന പിതാവ് പെൺകുട്ടിയെ നിരന്തരമായി ഉപദ്രവിച്ചു. ഇതിന് പുറമേയാണു പിതാവിന്റെ സുഹൃത്തും മറ്റൊരു യുവാവും പെൺകുട്ടിയെ പീഡിപ്പിച്ചത്.
Read also: വനിത ക്യാബിൻ ക്രൂവിനോട് വാക്കുതർക്കം, മോശം പെരുമാറ്റം; യാത്രക്കാരെ ഇറക്കിവിട്ടു
കൗൺസലിങ്ങിൽ വിവരങ്ങൾ പുറത്തുവന്നതോടെ അതിജീവിതയെ സംരക്ഷിക്കുന്ന കേന്ദ്രത്തിലെ അധികൃതർ വിവരം നെടുങ്കണ്ടം പൊലീസിനെ അറിയിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടന്ന യുവാവിനെ മടക്കി എത്തിക്കാനുള്ള നടപടിയും പൊലീസ് ആരംഭിച്ചു. നെടുങ്കണ്ടം മിനി സിവിൽ സ്‌റ്റേഷനു സമീപത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്നുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.
English Summary: POCSO Case Culprit Escaped from police custody