ലൈഫ് മിഷൻ: 6 കോടിയുടെ കോഴ ഇടപാട് നടന്നെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്
Mail This Article
കൊച്ചി ∙ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ച പദ്ധതിയിൽ 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായി സ്വപ്ന സുരേഷ് വീണ്ടും ആരോപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ കള്ളപ്പണ ഇടപാടു നടന്നതായുള്ള മൊഴികളെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് റജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ സ്വപ്ന സുരേഷും നയതന്ത്രപാഴ്സൽ സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതി പി.എസ്.സരിത്തും ഇന്നലെ വീണ്ടും ഇഡിയുടെ കൊച്ചി ഓഫിസിലെത്തിയപ്പോഴാണ് ആരോപണങ്ങൾ ആവർത്തിച്ചത്.
കേസിൽ ഇഡി ശേഖരിച്ച തെളിവുകളിൽ ഉന്നത സ്വാധീനത്താൽ കൃത്രിമം നടത്തിയോ എന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു. ലൈഫ് മിഷൻ കോഴപ്പണം പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനും ലഭിച്ചിട്ടുണ്ടെന്നു സരിത്തും ആരോപിച്ചു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപയുടെ കോഴ നൽകിയെന്നു നിർമാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയതോടെയാണ് ഇഡി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
Read Also: സൗദിയിൽ മലയാളിയെ സഹപ്രവർത്തകൻ കുത്തി കൊന്നു; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
സ്വപ്ന സുരേഷിന് ഒരു കോടി രൂപ ലഭിച്ചെന്നും ഇതാണ് അവരുടെയും ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയതെന്നുമാണ് ഇഡിയുടെ നിലപാട്. മൊഴിയെടുപ്പ് അടുത്ത ദിവസങ്ങളിലും തുടർന്നേക്കും. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്തു കേസിലെ സ്വപ്നയുടെ കൂട്ടുപ്രതി സന്ദീപ് നായർ എന്നിവരെയും കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
English Summary: Swapna Suresh life mission case