ജീവനൊടുക്കാൻ ശ്രമിച്ചയാൾ പൊള്ളലേറ്റ് മരിച്ചു; ബന്ധുവിനും പൊള്ളലേറ്റു, സംഭവത്തിൽ ദുരൂഹത
Mail This Article
നെടുങ്കണ്ടം∙ തിന്നർ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിച്ചു. തീപിടിത്തത്തിൽ ബന്ധുവിനും പൊള്ളലേറ്റു. നെടുങ്കണ്ടം ചക്കക്കാനത്ത് പ്രവർത്തിക്കുന്ന വർക്‌ഷോപ്പിലെ ജീവനക്കാരനായ കരുനാഗപ്പള്ളി സ്വദേശി ജയിംസ് മാത്യു (സജി 56) ആണ് മരിച്ചത്. വർക്‌ഷോപ് ഉടമ ലാലുവിനാണു പൊള്ളലേറ്റത്. സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണമുയർന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായർ രാത്രിയിലായിരുന്നു സംഭവം. സജിയും പൊള്ളലേറ്റ ലാലും വർക്‌ഷോപ്പിനു സമീപത്തെ കെട്ടിടത്തിലാണ് താമസിക്കുന്നത്. ഈ കെട്ടിടത്തിനുള്ളിൽ ഞായർ രാത്രി സജിയും മരിച്ച ലാലുവും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ലാലു പൊലീസിനോട് പറഞ്ഞിരിക്കുന്നതിങ്ങനെ: തിന്നർ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സജിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് പൊള്ളലേറ്റത്. ഓടിക്കൂടിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ സജിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചു. സജി ഏതാനും വർഷമായി കുടുംബവുമായി അകന്നു കഴിയുകയാണ്. ഇതിനിടെ ബന്ധുവായ ലാലിന്റെ വർക്‌ഷോപ്പിൽ പെയിന്റിങ് ജോലിക്കായി എത്തി. നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു, എസ്ഐ പി.ജെ.ചാക്കോ എന്നിവരടങ്ങിയ സംഘം തീപിടിത്തമുണ്ടായ കെട്ടിടം പരിശോധിച്ചു. ഫൊറൻസിക് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. കെട്ടിടത്തിൽ താമസിച്ചിരുന്ന 2 അതിഥിത്തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. നിർണായകമായ സൂചനകൾ ഇവരിൽ നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്.
English Summary: Man who attempted suicide died of burn