കാട്ടാനക്കൂട്ടം ആക്രമിച്ചു, വനം വാച്ചർക്ക് ദാരുണാന്ത്യം; മരിച്ചത് വന്യമൃഗങ്ങളിൽനിന്ന് നാട്ടുകാരെ രക്ഷിച്ച വാച്ചർ
Mail This Article
രാജകുമാരി (ഇടുക്കി) ∙ കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് ഒട്ടേറെപ്പേരെ രക്ഷിച്ച വനം വകുപ്പ് താൽക്കാലിക വാച്ചറെ കാട്ടാനക്കൂട്ടം കൊലപ്പെടുത്തി. കോഴിപ്പനക്കുടി സ്വദേശിയും ആദിവാസി വിഭാഗത്തിൽപെട്ടയാളുമായ ശക്തിവേൽ (51) ആണ് മരിച്ചത്.
ആറു പിടിയാനകളും രണ്ടു കുട്ടിയാനകളും ഇന്നലെ പുലർച്ചെ പന്നിയാർ എസ്റ്റേറ്റിനു സമീപം എത്തിയിരുന്നു. ഇവയുടെ നീക്കം നിരീക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അറിയിക്കാനാണു ശക്തിവേൽ സ്ഥലത്തു ചെന്നത്. കനത്ത മൂടൽ മഞ്ഞിൽ ആനക്കൂട്ടം തൊട്ടുമുന്നിലെത്തിയതു ശക്തിവേലിനു കാണാൻ കഴിഞ്ഞില്ലെന്നാണു സൂചന. ഫോൺ വിളിച്ചിട്ട് ശക്തിവേൽ എടുക്കാതെ വന്നതോടെ തിരച്ചിലിനിറങ്ങിയ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. ആനകളുടെ ചവിട്ടേറ്റ് ദേഹമാസകലം മുറിവേറ്റ നിലയിലാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ.
പൊലീസ് എത്തുംമുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥർ ശക്തിവേലിന്റെ മൃതദേഹം ആശുപത്രിയിലേക്കു കൊണ്ടുപോയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാനശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എംഎൽഎമാരായ എം.എം.മണി, എ.രാജ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾ കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു.
ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയ്ക്ക് അർഹതയുണ്ടെന്നും ഇതിൽ 5 ലക്ഷം രൂപ ഇന്നു നൽകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ശാന്തിയാണു ശക്തിവേലിന്റെ ഭാര്യ. മക്കൾ: രാധിക, വനിത, പ്രിയ. മരുമക്കൾ: കുമാർ, രാജ.
English Summary: Forest department watcher killed by elephant attack