ADVERTISEMENT

കോഴിക്കോട്∙ ജനകീയ പ്രശ്നങ്ങൾ കേൾക്കാൻ തയാറാകാതെയും ഔദ്യോഗിക ഫോൺ എടുക്കാതെയും ‘സർക്കാരിന്റെ പ്രതിഛായ തകർക്കുന്ന’ ഉദ്യോഗസ്ഥരുടെ ചെവിക്കു പിടിച്ച് വനം വകുപ്പ്. ഔദ്യോഗിക ഫോൺ 24 മണിക്കുറും പ്രവർത്തനക്ഷമമാക്കി വയ്ക്കണമെന്നും പൊതുജനങ്ങളും ജനപ്രതിനിധികളും വിളിക്കുമ്പോൾ നിർബന്ധമായും എടുക്കണമെന്നും നിർദേശിച്ച് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എപിസിസിഎഫ്) ഡോ.പി.പുകഴേന്തി അടിയന്തര സർക്കുലർ പുറപ്പെടുവിച്ചു. ചീഫ് കൺസർവേറ്റർ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്കാണു സർക്കുലർ ബാധകം. എന്നാൽ എപിസിസിഎഫിനു മുകളിൽ, വനം മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഫോൺ എടുക്കാതിരിക്കുമ്പോൾ കീഴുദ്യോഗസ്ഥർക്കു മാത്രം ഇത്തരം കർശന നിർദേശം നൽകുന്നതിൽ അർഥമില്ലെന്നാണു വനം വകുപ്പിലെ സംസാരം.

ഔദ്യോഗിക സിം ഉപയോഗിക്കുന്ന ഫോണുകൾ 24 മണിക്കൂറും പ്രവർത്തനക്ഷമമാക്കി വയ്ക്കണം, എല്ലാ വിളികളും എടുക്കണം, അതിനു സാധിച്ചില്ലെങ്കിൽ തിരികെ വിളിക്കണം, ജനപ്രതിനിധികൾ സ്വകാര്യ ഫോണിലേക്കു വിളിച്ചാലും എടുക്കുകയോ തിരികെ വിളിക്കുകയോ വേണം, പരാതികൾ നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്ന് അടിയന്തരമായി പരിഹരിച്ച് അറിയിക്കണം, ഔദ്യോഗിക സിം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ ഔദ്യോഗികമല്ലാതെയുള്ള അഭിപ്രായം രേഖപ്പെടുത്തരുത്, മിതമായും മാന്യമായും സംസാരിക്കണം എന്നീ നിർദേശങ്ങളാണു സർക്കുലറിലുള്ളത്. എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വിളിച്ചാൽ പോലും വനം വകുപ്പിലെ പല ഉദ്യോഗസ്ഥരും ഫോണെടുക്കാറില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ചില ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. നിരന്തരം ഉണ്ടാകുന്ന പരാതികൾ വകുപ്പിന്റെ പ്രതിഛായ തകർക്കുന്നതായും സർക്കുലറിൽ പറയുന്നു.

English Summary : Principal chief conservator of forest gives strict order to attend all phone calls coming to forest department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com