മന്ത്രിസഭായോഗം സംഘർഷഭരിതം; ചീഫ് സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി രാജൻ
Mail This Article
തിരുവനന്തപുരം ∙ ഭവന നിർമാണ ബോർഡ് പിരിച്ചുവിടാവുന്നതല്ലേ എന്ന രീതിയിൽ ചീഫ് സെക്രട്ടറി വി.പി.ജോയി എഴുതിയ കുറിപ്പിനെച്ചൊല്ലി മന്ത്രിസഭായോഗത്തിൽ റവന്യു മന്ത്രി കെ.രാജന്റെ രൂക്ഷവിമർശനം. മന്ത്രിസഭയാണോ ഉദ്യോഗസ്ഥരാണോ ഭരണം നടത്തുന്നതെന്ന ചോദ്യവും മന്ത്രി ഉന്നയിച്ചതോടെ മന്ത്രിസഭായോഗം സംഘർഷഭരിതമായി. ചീഫ് സെക്രട്ടറി സൂപ്പർ മുഖ്യമന്ത്രിയാകാൻ ശ്രമിക്കരുതെന്നു പറഞ്ഞ രാജൻ, ഉദ്യോഗസ്ഥർ പ്രധാന തീരുമാനം എടുക്കേണ്ടതില്ലെന്നും പറഞ്ഞു.
തണ്ണീർത്തടം നികത്തൽ നിയമത്തിലെ ഇളവുകൾ പ്രകാരം ഭൂമിയുടെ തരംമാറ്റുന്നതു വഴി ഖജനാവിൽ എത്തിയ കോടിക്കണക്കിനു രൂപ തദ്ദേശഭരണ വകുപ്പിലേക്കു വക മാറ്റാൻ മന്ത്രിസഭയിൽ ചീഫ് സെക്രട്ടറി മുന്നോട്ടുവച്ച നിർദേശവും രാജനെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ആഞ്ഞടിച്ച രാജനെ തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചെങ്കിലും പറയാനുള്ളതെല്ലാം പൂർത്തിയാക്കിയ ശേഷമാണു അദ്ദേഹം നിർത്തിയത്. മറ്റു മന്ത്രിമാർ പ്രതികരിച്ചില്ല.
സിപിഐ മന്ത്രിയായ രാജന്റെ കീഴിലാണു ബോർഡ്. കുറിപ്പ് തിരുത്താൻ നിർദേശിച്ചിട്ടും ചീഫ് സെക്രട്ടറിയുടെ നിലപാടിൽ മാറ്റമുണ്ടായില്ല. ഇതിനിടെയാണ് ഭൂമി തരംമാറ്റം വഴി ലഭിച്ച തുക സിപിഎം ഭരിക്കുന്ന തദ്ദേശ വകുപ്പിലേക്കു വകമാറ്റാനുള്ള അജൻഡ ഇന്നലെ മന്ത്രിസഭായോഗത്തിൽ എത്തിയതും മന്ത്രി പ്രകോപിതനായതും. പ്രശ്നം ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി അറിയിച്ചു.
English Summary: Revenue minister K Rajan criticizes Chief Secretary