പിബിക്ക് ഉൾപ്പെടെ ഏരിയ കമ്മിറ്റിയുടെ പരാതി; ആലപ്പുഴ സിപിഎമ്മിലെ നടപടി അസാധാരണം
Mail This Article
ആലപ്പുഴ ∙ ജില്ലയിലെ പ്രമുഖ നേതാക്കൾക്കെതിരെ പൊളിറ്റ് ബ്യൂറോയ്ക്കും സംസ്ഥാന നേതൃത്വത്തിനും പരാതി നൽകാനുള്ള ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയുടെ തീരുമാനം അസാധാരണം. രഹസ്യയോഗം ചേരുകയും വിഭാഗീയത വളർത്തുകയും ചെയ്ത നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിന്റെ ആവശ്യം. ഇല്ലാതായെന്നു നേതൃത്വം അവകാശപ്പെടുന്ന വിഭാഗീയത ഇതുവരെയില്ലാത്ത വിധം ശക്തമാകുന്നതിന്റെ സൂചനയാണ് ഈ നീക്കം.
അതിനിടെ, ലഹരിക്കടത്ത് ആരോപണത്തിന്റെ പേരിൽ തനിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗം നീക്കം നടത്തുന്നതായി സിപിഎം നേതൃത്വത്തിന് ഏരിയ കമ്മിറ്റിയംഗം എ.ഷാനവാസും കത്ത് നൽകി. ജില്ലയിലെ ചില പ്രമുഖ നേതാക്കളുടെ പേരു കത്തിലുണ്ട്. പാർട്ടിയുടെ ഒരു പ്രാദേശിക നേതാവ് പൊലീസിനും ഇഡിക്കും ജിഎസ്ടി വകുപ്പിനും തനിക്കെതിരെ പരാതി നൽകിയത് ഈ നേതാക്കൾ പ്രേരിപ്പിച്ചിട്ടാണെന്നും കത്തിൽ ആരോപിക്കുന്നു. ഒരാഴ്ച മുൻപാണ് ഏരിയ കമ്മിറ്റിക്കു കത്തു നൽകിയത്. പകർപ്പ് പൊളിറ്റ് ബ്യൂറോയ്ക്കും സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും നൽകിയിട്ടുണ്ട്.
രഹസ്യ യോഗങ്ങളും വിഭാഗീയ നീക്കങ്ങളും ഇനി ഉണ്ടായാൽ പരസ്യമായി തടയുമെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ ചില അംഗങ്ങൾ മുന്നറിയിപ്പ് നൽകി. ചർച്ചയുടെ വിശദാംശങ്ങളും യോഗത്തിന്റെ മിനിറ്റ്സും ഷാനവാസിനെതിരായ ആരോപണം അന്വേഷിക്കുന്ന കമ്മിഷനു കൈമാറാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. രഹസ്യ യോഗം ചേർന്നു എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് ഈ യോഗത്തിൽ ജില്ലാ സെക്രട്ടറി ആർ.നാസർ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി സജി ചെറിയാൻ ഇടപെട്ട് അതു വിലക്കി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയെക്കുറിച്ചു മാത്രം ചർച്ച മതിയെന്ന് സജി ചെറിയാൻ പറഞ്ഞു.
അതേസമയം, എം.വി.ഗോവിന്ദനും 6 സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന അടുത്ത മാസത്തെ ജില്ലാ കമ്മിറ്റി യോഗത്തിനു മുൻപ് ആലപ്പുഴയിലെ പാർട്ടി പ്രശ്നങ്ങളെല്ലാം തീർക്കണമെന്ന് ജില്ലാ ഘടകത്തിനു കർശന നിർദേശം ലഭിച്ചു. ഷാനവാസിനെതിരായ ആരോപണം അന്വേഷിക്കുന്ന കമ്മിഷൻ അതിനാൽ വേഗത്തിൽ റിപ്പോർട്ട് നൽകിയേക്കും.
English Summary : CPM alappuzha north area committee gives complaint to politburo