തിരുവനന്തപുരം ∙ സർക്കാർ നൽകുന്ന ഭക്ഷണ അലവൻസ് മാസങ്ങളായി മുടങ്ങിയതോടെ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ സ്പോർട്സ് കൗൺസിലിനു മതിയായ ഗ്രാൻഡ് അനുവദിക്കാത്തതാണു നൂറു കണക്കിനു താരങ്ങളുടെ ഭക്ഷണ അലവൻസ് മുടങ്ങാൻ കാരണം.
സ്പോർട്സ് കൗൺസിലിനു കീഴിൽ ജില്ലകളിലുള്ള ഹോസ്റ്റലുകൾക്ക് 3–4 മാസത്തെ തുകയാണു കിട്ടാനുള്ളതെങ്കിൽ എയ്ഡഡ്–അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കീഴിലടക്കം പ്രവർത്തിക്കുന്ന 167 സ്വകാര്യ സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്ക് 8 മാസമായി ഒരു രൂപയും നൽകിയിട്ടില്ല.
ഒരു താരത്തിന് 250 രൂപയാണ് ഒരു ദിവസത്തെ ഭക്ഷണ അലവൻസ്. ഇതിനു പുറമേ വസ്ത്രം അലക്കുന്നതിനു മാസ അലവൻസായി 50 രൂപയുമുണ്ട്. താരങ്ങൾക്കു വർഷം തോറും നൽകാറുള്ള ജഴ്സിയും ട്രാക്ക് സ്യൂട്ടും ഷൂസും അടങ്ങുന്ന കിറ്റും 2 വർഷമായി നൽകുന്നില്ല. സ്പോർട്സ് കൗൺസിൽ മുഖേനയാണ് അലവൻസുകൾ നൽകുന്നത്.
അലവൻസ് മുടങ്ങിയതോടെ കടം പറഞ്ഞു സാധനങ്ങൾ വാങ്ങിയാണു ഭൂരിപക്ഷം ഹോസ്റ്റലുകളിലും ഭക്ഷണം നൽകുന്നത്. ചില ജില്ലകളിൽ ജില്ലാ സ്പോർട്സ് കൗൺസിലുകൾ തനത് ഫണ്ട് ഉപയോഗിച്ചാണ് ചെലവു നടത്തുന്നത്.
സ്വകാര്യ സ്പോർട്സ് ഹോസ്റ്റലുകൾക്ക് അലവൻസ് നൽകുന്നതുമായി ബന്ധപ്പെട്ടു മാനേജ്മെന്റും സ്പോർട്സ് കൗൺസിലും തമ്മിൽ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. മികച്ച നേട്ടങ്ങൾ കൊയ്യുന്ന താരങ്ങളിലേറെയും സ്വകാര്യ ഹോസ്റ്റലുകളിലുള്ളവരാണ്. എന്നാൽ വിവേചനപരമായ നിലപാടാണ് കൗൺസിൽ സ്വീകരിക്കുന്നതെന്നാണ് ഇവരുടെ പരാതി.
English Summary : Kerala government does not give food allowance to athletes