നെടുങ്കണ്ടം∙ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ മൂന്നാംദിനം പൊലീസ് വലയിലാക്കി. ഏഴാം ക്ലാസ് വിദ്യാർഥിയായ സ്വന്തം മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഒടുവിൽ കുടുങ്ങിയത്. വീട്ടിൽ ഒറ്റയ്ക്കായിപ്പോയ 11 വയസ്സുകാരൻ മകനുമായി കടന്നുകളയാൻ ശ്രമിക്കവേയാണു പ്രതിയെ പൊലീസ് വീണ്ടും പിടികൂടിയത്. പ്രതിയുടെ മകനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു കൈമാറി.
തിങ്കളാഴ്ച നെടുങ്കണ്ടം മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു പ്രതി പൊലീസിനെ വെട്ടിച്ചു മുങ്ങിയത്. പിന്നീടു 2 തവണ പ്രതി പൊലീസിന്റെ മുന്നിലെത്തിയെങ്കിലും തന്ത്രപരമായി മുങ്ങി. ഇതോടെ പ്രതിയെ വലയിലാക്കാൻ നെടുങ്കണ്ടം പൊലീസ് ‘ഓപ്പറേഷൻ കാറ്റാടി’യെന്ന പദ്ധതി രൂപീകരിച്ചു. പ്രതിയുടെ വീടിനു സമീപം കാറ്റാടിപ്പാടമുള്ളതിനാലാണ് ഈ പേരു നൽകിയത്.
പ്രതിയുടെ ഭാര്യ നേരത്തേ ഉപേക്ഷിച്ചുപോയതാണ്. മകനെ സമീപത്തെ വീട്ടിൽ നോക്കാൻ ഏൽപിച്ചിരിക്കുകയായിരുന്നു. മകനെ കാണാൻ പ്രതി വരുമെന്നു കണക്കുകൂട്ടി 2 പൊലീസുകാർ പ്രതിയുടെ വീട് തുറന്ന് അകത്തുകയറി കാത്തിരുന്നു. പിന്നീട്, വീട് പുറത്തുനിന്നു പൂട്ടിയ ശേഷം പ്രതി വച്ചിരുന്ന അതേസ്ഥലത്തുതന്നെ താക്കോൽ വയ്ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ പ്രതി വീടിനുള്ളിൽ കയറിയപ്പോൾ പിടികൂടുകയായിരുന്നു.
എസ്എച്ച്ഒ ബി.എസ്.ബിനുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ മറ്റൊരു പ്രതിയെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. മൂന്നാം പ്രതി വിദേശത്താണ്.
English Summary : Escaped POCSO accused arrested through operation kattadi