സർക്കാരിന് പ്രശംസ; പക്ഷേ ബിൽ രാഷ്ട്രപതിക്ക്
Mail This Article
തിരുവനന്തപുരം ∙ രണ്ടര വർഷമായി സർക്കാരുമായി വിയോജിച്ചിട്ടുണ്ടെങ്കിൽ അത് സർവകലാശാലകളുടെ കാര്യത്തിലാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പലമേഖലകളിലും സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ബിൽ സംബന്ധിച്ച് ഉയർത്തിയ ഭൂരിഭാഗം കാര്യങ്ങളും സുപ്രീംകോടതി അംഗീകരിച്ചതാണ്. അതിനാൽ ആ പ്രശ്നം അവസാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ദക്ഷിണ - പശ്ചിമ മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നിയമ ഭേദഗതി ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കുമെന്നും ഗവർണർ ആവർത്തിച്ചു. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽപ്പെട്ട കാര്യമാണ്. ഇക്കാരണത്താൽ കേന്ദ്ര സർക്കാരുമായി ആലോചിക്കാതെ ഇതിൻമേൽ ഒറ്റയ്ക്കു തീരുമാനമെടുക്കാൻ നിയമസഭയ്ക്ക് കഴിയില്ല. ഈ വിഷയത്തിൽ ഉപദേശം തേടിയിട്ടുണ്ട്. അതു ലഭിച്ചാലുടൻ രാഷ്ട്രപതിയെ അറിയിക്കും–ഗവർണർ പറഞ്ഞു.
ഭേദഗതി ബില്ലുകൾ: ഫയൽനീക്കം തുടങ്ങി
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്ന 2 ഭേദഗതി ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുന്നതിനുള്ള ഫയൽ നീക്കം രാജ്ഭവനിൽ തുടങ്ങി.
English Summary: Governor Arif Mohammad Khan to send university bills to president of India