ADVERTISEMENT

തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് ആരോപണം. സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി  ഇതു സംബന്ധിച്ച് ഇന്നു തെളിവുസഹിതം കേരള സർവകലാശാല വൈസ് ചാൻസലർക്കു പരാതി നൽകും. 

2010 ഒക്ടോബർ 17 നു ‘ബോധി കോമൺസ്’ എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ‘ദ് മൈൻഡ് സ്പേയ്സ് ഓഫ് മെയിൻ സ്ട്രീം മലയാളം സിനിമ’ എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തിൽ അതേപടി പകർത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രഹ്മപ്രകാശ് എന്നു പേരുള്ള ആൾ എഴുതിയ ലേഖനത്തിൽ ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര് ‘വൈലോപ്പിള്ളി’ എന്ന് തെറ്റായാണ് ചേർത്തിരിക്കുന്നത്. ഈ ഭാഗം അതേപടി ചിന്തയുടെ പ്രബന്ധത്തിലുമുണ്ട്. ‘വൈലോപ്പള്ളി’ എന്ന് അക്ഷരത്തെറ്റോടെയാണ് പേരു കുറിച്ചിരിക്കുന്നത്. 

പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വർഗ, രാഷ്ട്രീയ തലങ്ങൾ ചർച്ച ചെയ്യുന്നതാണ് ‘ബോധി കോമൺസി’ൽ വന്ന ബ്രഹ്മപ്രകാശിന്റെ ലേഖനം. ചിന്താ ജെറോമിന്റെ പ്രബന്ധവും ഇതിനു സമാനമാണ്. ലേഖനത്തിൽ ‘ആര്യൻ’ എന്ന സിനിമയിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന ഭാഗത്താണ് ചങ്ങമ്പുഴയ്ക്കു പകരമായി വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയിരിക്കുന്നത്. 

കേരള സർവകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന ഡോ. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ചിന്ത ഗവേഷണ പ്രബന്ധം സമർപ്പിച്ചത്. 2021 ൽ സർവകലാശാല ഇതിന് പിഎച്ച്ഡി നൽകുകയായിരുന്നു. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയും സർവകലാശാലയ്ക്കു മുന്നിലുണ്ട്. 

ചിന്താ ജെറോമിന്റെ പ്രബന്ധത്തിൽ കോപ്പിയടിച്ച ഭാഗങ്ങളുണ്ട്. പ്രബന്ധത്തിൽ സർവകലാശാല സൂക്ഷ്മനിരീക്ഷണം നടത്തി മേൽനടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ഞങ്ങൾ അടുത്ത നടപടിയിലേക്കു കടക്കും.

നന്ദി പിണറായി വിജയനും പാർട്ടി നേതാക്കൾക്കും

ഗവേഷണ പ്രബന്ധം സമർപ്പിക്കുമ്പോൾ അതിനു സഹായിച്ച അക്കാദമിക–വൈജ്ഞാനിക സമൂഹത്തിനും വ്യക്തികൾക്കും കടപ്പാടു രേഖപ്പെടുത്താറുണ്ടെങ്കിലും ചിന്ത ജെറോം തന്റെ പ്രബന്ധത്തിൽ നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം നേതാക്കൾക്കും. 

്തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കുമാണ് മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നത്. തന്റെ ‘മെന്റർ’ എന്ന നിലയ്ക്ക് എം.എ.ബേബിക്ക് കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നു. എംവി. ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, എ.എൻ. ഷംസീർ, ഇ.പി.ജയരാജൻ‌, പി.കെ. ശ്രീമതി,  എം.സ്വരാജ്, ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ എന്നിവർക്കും ഗവേഷണം പൂർത്തിയാക്കുന്നതിന് നൽകിയ പിന്തുണയ്ക്ക് ചിന്ത നന്ദി പറഞ്ഞിട്ടുണ്ട്. 

English Summary: Chintha Jerome thesis controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com