കുട്ടനാട് സിപിഎമ്മിലെ വിഭാഗീയത; രണ്ടാംഘട്ട ചർച്ച ഗോവിന്ദന്റെ സാന്നിധ്യത്തിൽ
Mail This Article
കുട്ടനാട് ∙ സിപിഎം പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിടാൻ കത്തു നൽകിയവരുമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ നേരിട്ടു നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിനു വഴി തെളിയുന്നതായി സൂചന. പരാതി നൽകിയവരെ കൂടുതൽ പ്രകോപിപ്പിക്കുന്ന നടപടികളുണ്ടാവരുതെന്ന് പ്രാദേശിക നേതൃത്വത്തിന് ജില്ലാ നേതൃത്വം നിർദേശം നൽകി.
സംസ്ഥാന സെക്രട്ടറി ഫെബ്രുവരി ആദ്യം ജില്ലയിലെത്തുമ്പോൾ രണ്ടാംഘട്ട ചർച്ച നടത്തി പ്രശ്നം പൂർണമായി പരിഹരിക്കുമെന്ന് ജില്ല നേതൃത്വം ഉറപ്പു നൽകിയതായാണ് സൂചന.
കുട്ടനാട് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള 6 ലോക്കൽ കമ്മിറ്റികളിലെ അംഗങ്ങളാണു പാർട്ടി വിടുന്നതായി കത്തു നൽകിയത്. ഇവരെ ഓരോരുത്തരെയായി വിളിച്ചായിരുന്നു ചർച്ച. തുടർന്നു കുട്ടനാട് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള 10 ലോക്കൽ കമ്മിറ്റികളുടെയും യോഗം ചേർന്നു. രാവിലെ തുടങ്ങിയ ചർച്ച ഉച്ചയ്ക്കു 2 വരെ നീണ്ടു. രാജിക്കത്ത് നൽകാത്ത 4 ലോക്കൽ കമ്മിറ്റികളിലും ഏരിയ നേതൃത്വത്തിനെതിരെ പരാതി ഉയർന്നതായാണു സൂചന.
പ്രാദേശിക നേതാക്കളെ മാറ്റിനിർത്തി
തലവടിയിൽ കുട്ടനാട് ഏരിയ സെക്രട്ടറിയെ ചർച്ചയിൽനിന്നു മാറ്റിനിർത്തണമെന്നു മറുവിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നു ഇദ്ദേഹത്തെ യോഗ ഹാളിൽ നിന്നു മാറ്റിയശേഷമാണു ചർച്ച നടത്തിയത്. രാമങ്കരിയിലും നിലവിലെ ലോക്കൽ കമ്മിറ്റിയെ സെക്രട്ടറിയെ ഒഴിവാക്കിയശേഷമാണു ചർച്ച നടത്തിയത്. മുട്ടാറിൽ ചർച്ചയിൽ പങ്കെടുത്തശേഷം തിരിച്ചിറങ്ങിയ പ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ചിലർ ശ്രമിച്ചത് ഒച്ചപ്പാടിനു കാരണമായി. ജില്ലാ കമ്മിറ്റി അംഗം ഇടപെട്ടാണു രംഗം ശാന്തമായത്.
English Summary: Kuttanad CPM faction