ADVERTISEMENT

മൂന്നാർ ∙ സംസ്ഥാനത്തെ ആദ്യ ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിൽ ബാലവിവാഹം നടന്നതായി റിപ്പോർട്ട്. 47 വയസ്സുള്ളയാൾ പതിനാറുകാരിയെയാണു വിവാഹം കഴിച്ചത്. കണ്ടത്തിക്കുടി സ്വദേശി രാമനാണു രണ്ടാഴ്ച മുൻപു പതിനാറുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പെൺകുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേർന്നാണു വിവാഹം നടത്തിയത്. വിവാഹത്തിന്റെ അടുത്ത ദിവസം തന്നെ അയൽവാസികൾ മൂന്നാർ പൊലീസിനെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. 

ആദ്യ വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇയാളിൽനിന്നു പണം കൈപ്പറ്റിയതായും അയൽവാസികൾ പറയുന്നു. സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ ഇടമലക്കുടിയിൽ നടത്തിയ അന്വേഷണത്തിൽ വിവാഹം നടന്നതായി തെളിഞ്ഞു. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നെന്നും അന്വേഷണത്തെപ്പറ്റി വിവരം കിട്ടിയതോടെ തമിഴ്നാട്ടിലേക്കു പോയെന്നുമാണു സൂചന. ഇടുക്കി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് സാമൂഹികക്ഷേമ വകുപ്പ് റിപ്പോർട്ട് നൽകി.

എത്രയും വേഗം പെൺകുട്ടിയെ കണ്ടെത്താനും നാൽപത്തേഴുകാരനെതിരെ പോക്സോ പ്രകാരം കേസ് റജിസ്റ്റർ ചെയ്യാനും നിർദേശം നൽകിയതായി ജില്ലാ സിഡബ്ല്യുസി ചെയർമാൻ ജയശീലൻ പോൾ പറഞ്ഞു. ലോക്ഡൗൺ കാലത്ത് ഇടുക്കിയിലെ തോട്ടം മേഖലയിൽ 7 ബാലവിവാഹങ്ങൾ നടന്നതായി സ്പെഷൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

ബാലവിവാഹം കഴിച്ചാലും നടത്തിയാലും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നയാളും വിവാഹത്തിനു നിർബന്ധിക്കുന്ന രക്ഷിതാക്കളും ചടങ്ങിനു കാർമികത്വം വഹിക്കുന്നയാളും കേസിൽ പ്രതികളാകുമെന്നു നിയമവിദഗ്ധർ പറയുന്നു. ബാലവിവാഹം ചെയ്യുന്ന വ്യക്തിക്കു 2 വർഷം വരെ കഠിന തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മാതാപിതാക്കൾക്കും ബാലവിവാഹമാണെന്ന് അറിഞ്ഞുകൊണ്ടു പങ്കെടുക്കുന്നവർക്കും 2 വർഷം വരെ കഠിന തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കാം.

English Summary : Child marriage at Edamalakkudy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com