താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ ഉത്തരവ്
Mail This Article
കോഴിക്കോട്∙ സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും നിലവിലുള്ള താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട് പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്നു താൽക്കാലിക നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. 2018ലെ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവർ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ഈ പട്ടികയിൽ നിന്നു വളരെ കുറച്ചു പേർക്കു മാത്രമാണു സർക്കാർ നിയമനം നൽകിയത്. എന്നാൽ, വിവിധ സ്ഥാപനങ്ങളിൽ ഒട്ടേറെപേരെ താൽക്കാലിക ഡ്രൈവർമാരായി നിയമിക്കുകയും ചെയ്തു. ഇതിൽ ഭൂരിപക്ഷവും സ്ഥാപനം ഭരിക്കുന്നവരുടെ സ്വന്തക്കാരായിരുന്നു. ഇതിനെതിരെയാണ് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ സമീപിച്ചത്.
സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സാമ്പത്തിക പ്രതിസന്ധിയുള്ളതു കൊണ്ടാണു താൽക്കാലികക്കാരെ നിയമിക്കുന്നതെന്നായിരുന്നു സർക്കാർ നിലപാട്. എങ്കിൽ താൽക്കാലികമായി ജോലി ചെയ്യാൻ തയാറാണെന്ന് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ അറിയിച്ചു. ഇതെത്തുടർന്നാണ്, റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാലും ഇവരെ താൽക്കാലികമായി നിയമിക്കണമെന്ന് ഉത്തരവിട്ടത്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ താൽക്കാലികമായി നിയമിക്കുകയും സർക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ സ്ഥിരപ്പെടുത്തുകയും വേണമെന്ന ആവശ്യം സംബന്ധിച്ചു കേസ് തുടരുകയാണ്.
ഉത്തരവു നടപ്പാക്കിയാൽ സംസ്ഥാനത്ത് ഏതാണ്ട് 2550 താൽക്കാലിക ഡ്രൈവർമാർ പുറത്താകും. മുൻപ് കെഎസ്ആർടിസിയിലെ എംപാനൽ ഡ്രൈവർമാർ കൂട്ടത്തോടെ പുറത്തായിരുന്നു.
English Summary : Temporary drivers to be dismissed