കൈക്കൂലി: ക്രൈംബ്രാഞ്ച് എസ്ഐയും രണ്ട് ഇടനിലക്കാരും അറസ്റ്റിൽ
Mail This Article
മലപ്പുറം ∙ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വഞ്ചനക്കേസിലെ പ്രതിയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടറെയും 2 ഇടനിലക്കാരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ കെ.സുഹൈൽ, ഇടനിലക്കാരായ മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, ഇരിങ്ങാലക്കുട സ്വദേശി ഹാഷിം എന്നിവരാണു പിടിയിലായത്. സുഹൈൽ നേരത്തെ പരാതിക്കാരനിൽ നിന്ന് കൈക്കൂലിയായി ഐഫോൺ 14 സ്വീകരിച്ചിരുന്നു. എന്നാൽ, കറുത്ത ഐ ഫോണിനു പകരം നീല നിറത്തിലുള്ളതു വേണമെന്നാവശ്യപ്പെട്ട് ഇതു തിരികെ നൽകി. പിന്നീട് നീല നിറത്തിലുള്ളത് കൈപ്പറ്റിയതായി വിജിലൻസ് പറയുന്നു.
2017ൽ റജിസ്റ്റർ ചെയ്ത വഞ്ചനക്കേസിലെ പ്രതിയാണു പരാതിക്കാരൻ. 2019ൽ ഹൈക്കോടതി ഇയാൾക്ക് സോപാധിക ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ പോയ സുഹൈൽ, അവിടെ താമസിച്ചിരുന്ന പരാതിക്കാരനെ അറസ്റ്റ് ചെയ്തു. വേറെയും വാറണ്ടുകൾ ഉണ്ടെന്നും കാണേണ്ടതു പോലെ കണ്ടാൽ സഹായിക്കാമെന്നും പ്രതിയോട് പറഞ്ഞ സുഹൈൽ കൈക്കൂലിയായി ഐ ഫോൺ 14 ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 2ന് ഐ ഫോൺ 14 വാങ്ങി ഇടനിലക്കാരൻ മുഹമ്മദ് ബഷീറിനെ ഏൽപിച്ചു. ഐ ഫോണിന്റെ നിറം കറുപ്പായിരുന്നു. നീല നിറത്തിലുള്ള 256 ജിബി ഐ ഫോൺ 14 തന്നെ വേണമെന്നാവശ്യപ്പെട്ട് രണ്ടു ദിവസത്തിനു ശേഷം ഫോൺ ഇടനിലക്കാരൻ മുഖേന തിരികെ നൽകി. കേസ് മയപ്പെടുത്തുന്നതിന് 3.5 ലക്ഷം വേണമെന്നും ആവശ്യപ്പെട്ടു.
ഭീഷണി തുടർന്നതോടെ പരാതിക്കാരൻ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനെക്കണ്ട് കാര്യങ്ങൾ അറിയിച്ചു. കഴിഞ്ഞ 24ന് പരാതിക്കാരൻ നീല നിറത്തിലുള്ള ഐ ഫോൺ വാങ്ങി സുഹൈൽ നിർദേശിച്ച ഇരിങ്ങാലക്കുട സ്വദേശിയായ ഏജന്റ് ഹാഷിം വശം കൊടുത്തയച്ചു. ആവശ്യപ്പെട്ട പണത്തിൽ ആദ്യ ഗഡുവായ 50,000 രൂപ ബഷീറിന്റെ കയ്യിൽ ഏൽപ്പിക്കുന്നതിനിടെയാണ് പിടിയിലായത്.
English Summary : Crime branch CI and two mediators arrested in bribe case