ADVERTISEMENT

കൊച്ചി∙ പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ ഉണ്ടായ നഷ്ടം ഈടാക്കാൻ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കൾ തെറ്റായി ജപ്തി ചെയ്തത് ഒഴിവാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. തിരക്കിട്ടു നടപടിയെടുത്തപ്പോൾ പേരിലും വിലാസത്തിലും സർവേ നമ്പറിലുമുള്ള സാമ്യം മൂലം പിശകുപറ്റിയിട്ടുണ്ടെന്നു സർക്കാർ സമ്മതിച്ചു. തെറ്റിപ്പോയ ജപ്തി ഒഴിവാക്കി ഉത്തരവിറക്കാനും ഉടമകളെ അറിയിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 

2022 സെപ്റ്റംബർ 23 നു പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണു നിർദേശം. അക്രമങ്ങളിൽ കെഎസ്ആർടിസിക്കും സർക്കാരിനും സ്വകാര്യ വ്യക്തികൾക്കും ഉണ്ടായ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാനാണു കോടതി നിർദേശപ്രകാരമുള്ള ജപ്തി. 

നഷ്ടപരിഹാര ക്ലെയിമുകൾ തീർപ്പാക്കാൻ ഹൈക്കോടതി നിയോഗിച്ച ക്ലെയിം കമ്മിഷണർക്കു വ്യക്തികളെ വിളിച്ചു വരുത്താനും രേഖകൾ ഹാജരാക്കാൻ നിർദേശിക്കാനും സിവിൽ കോടതിയുടെ അധികാരം ഉണ്ടാകുമെന്നു കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉൾപ്പെടെ സർക്കാർ വകുപ്പുകളിൽ നിന്നും കെഎസ്ആർടിസിയിൽ നിന്നും പൊതു, സ്വകാര്യ കേന്ദ്രങ്ങളിൽ നിന്നും രേഖകൾ വിളിച്ചുവരുത്താൻ സാധിക്കും. 

എറണാകുളം റവന്യു ടവറിൽ ക്ലെയിം കമ്മിഷണറുടെ ഓഫിസ് തയാറാക്കാൻ 6.05 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അതു തയാറാകുന്നതു വരെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മുറി നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ റെസ്റ്റ് ഹൗസിൽ പൊതു ഓഫിസ് പ്രവർത്തിക്കാനുള്ള സൗകര്യമില്ലെന്നും റവന്യു ടവറിലെ ഓഫിസ് പ്രവർത്തനസജ്ജമാകുന്നതു വരെ ഹൈക്കോർട്ട് ചേംബർ കോംപ്ലക്സിലെ തന്റെ ചേംബറിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ക്ലെയിം കമ്മിഷണർ പി.ഡി. ശാർങ്ങധരൻ അറിയിച്ചു. ഈ ആവശ്യം പരിഗണിച്ച കോടതി, താൽക്കാലിക ഓഫിസിൽ ജീവനക്കാർ ഉൾപ്പെടെ സംവിധാനങ്ങൾ ലഭ്യമാക്കാൻ നിർദേശിച്ചു. റവന്യു ടവറിലെ ഓഫിസ് ഒരുമാസത്തിനകം സജ്ജമാക്കണമെന്ന്, വിഡിയോ കോൺഫറൻസിൽ ഹാജരായ കലക്ടറോടു നിർദേശിച്ചിട്ടുണ്ട്. 20നു ഹർജി വീണ്ടും പരിഗണിക്കും.

19 പേർ ഒഴിവാകും

ജപ്തി നേരിട്ടവരിൽ 19 പേർ പോപ്പുലർ ഫ്രണ്ടിന്റെ ഔദ്യോഗിക പദവി വഹിച്ചിട്ടില്ലെന്ന് ഇതുവരെ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ച പരാതികൾ അന്വേഷണത്തിനും തുടർനടപടികൾക്കുമായി ജില്ലാ പൊലീസ് മേധാവികൾക്കു വിട്ടിരുന്നതായി വിശദീകരിച്ചു. ജപ്തി ചെയ്ത സ്വത്തുക്കളുടെ മൂല്യനിർണയത്തിന്റെ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിരുന്നു. 209 വസ്തുക്കളിൽ 177 എണ്ണത്തിന്റെ മൂല്യനിർണയം പൂർത്തിയാക്കി കലക്ടർമാരുടെ റിപ്പോർട്ട് കിട്ടിയെന്നും ജപ്തി സംബന്ധിച്ചു തർക്കം നിലനിന്നതിനാൽ ബാക്കി പൂർത്തിയായിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

English Summary : Court directs to avoid wrong attachments related to popular front hartal case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com