കാസർകോട് ∙ പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറിയെ അശ്ലീല വോയ്സ് സന്ദേശം അയച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കി. പാർട്ടി വാട്സാപ് ഗ്രൂപ്പിൽ സന്ദേശം പ്രചരിച്ച സംഭവത്തിൽ പാക്കം ലോക്കൽ സെക്രട്ടറിയും ഉദുമ ഏരിയ കമ്മിറ്റി അംഗവുമായ രാഘവൻ വെളുത്തോളിയെ ജില്ലാ നേതൃത്വം ഇടപെട്ടാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസിൽ 21ാം പ്രതിയാണു രാഘവൻ വെളുത്തോളി. കേസിന്റെ തുടരന്വേഷണത്തിൽ സിബിഐ ആണ് രാഘവനെ പ്രതി ചേർത്തത്. കേസിന്റെ വിചാരണ ഈ മാസം 2ന് കൊച്ചിയിലെ കോടതിയിൽ ആരംഭിച്ചരുന്നു.
കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ അടക്കം 8 പ്രതികൾ ഒന്നിച്ചാണ് തലേദിവസം എറണാകുളത്തേക്ക് ട്രെയിനിൽ പുറപ്പെട്ടത്. ഈ സമയത്ത് ട്രെയിനിൽ വച്ച് രാഘവൻ വെളുത്തോളി അയച്ച വ്യക്തിപരമായ വോയ്സ് സന്ദേശം അബദ്ധത്തിൽ പാർട്ടി വാട്സാപ് ഗ്രൂപ്പിലേക്ക് എത്തുകയായിരുന്നു. ഉടനെ ആ സന്ദേശം പാർട്ടിയുടെ മറ്റു ഗ്രൂപ്പുകളിലേക്കു പലരും ഫോർവേഡ് ചെയ്തിരുന്നു.
English summary: Obscene message in party whatsapp group; CPM local secretary in trouble