ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് പിൻവലിക്കാൻ സർക്കാരിനുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദം. സെസ് കുറയ്ക്കാനോ പൂർണമായ പി‍ൻവലിക്കാനോ ഉള്ള സാധ്യത ശക്തമായി. വർധന ഒരു രൂപയായി കുറയ്ക്കാനുള്ള ആലോചനയ്ക്കാണു മുൻഗണന. നിയമസഭയിലായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം.

വർധനയെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും കടുത്ത ജനരോഷത്തിനിടയാക്കിയ തീരുമാനമെന്ന വികാരമാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കുള്ളത്. പ്രശ്നങ്ങൾ സർക്കാർ പഠിക്കട്ടെയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ വൈകിട്ട് ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി. മുഖ്യമന്ത്രിക്കെതിരെ ഇന്നലെയും പ്രതിഷേധമുണ്ടായി.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമെന്ന നിലയിൽ എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഈ മാസം തുടങ്ങാനിരിക്കുകയാണ്. ജാഥ കേന്ദ്ര നയങ്ങൾക്കെതിരെയാണെങ്കിലും സംസ്ഥാന ബജറ്റ് വഴിയുണ്ടാകുന്ന ഇന്ധനവിലക്കയറ്റം ജാഥയെ പ്രതിരോധത്തിലാക്കുമെന്ന് ആശങ്കയുണ്ട്. ജനകീയ പ്രതിഷേധവും പ്രതിപക്ഷ സമരപ്രഖ്യാപനങ്ങളും എം.വി.ഗോവിന്ദൻ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്നാണു വിവരം.

കൊച്ചിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊച്ചിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധം

നികുതി നിർദേശങ്ങൾക്ക് അനുകൂലമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തക്കുറിപ്പ് ഇറക്കിയെങ്കിലും പാർട്ടിയിലാകെ ആ അഭിപ്രായമല്ല. ഇന്ധന സെസ് ജനങ്ങൾക്കു ഭാരമാണെന്നും സിപിഎമ്മുമായി ചർച്ച നടത്തണമെന്നുമുള്ള അഭിപ്രായത്തിനാണു മുൻതൂക്കം. വർധന പിൻവലിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു.

Read also: ‘കാറില്‍ സൂക്ഷിച്ചത് വെള്ളം, പെട്രോളല്ല; മണം വരുന്നെന്ന് പ്രജിത് പറഞ്ഞതും തീ ആളിക്കത്തി’

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ രൂക്ഷമായ പ്രതിഷേധവും പരിഹാസവുമാണു നിറയുന്നത്. ന്യായീകരണത്തിനു സിപിഎം പ്രവർത്തകർ കാര്യമായി രംഗത്തിറങ്ങിയിട്ടുമില്ല. മുൻ ധനമന്ത്രി തോമസ് ഐസക്കും ഇന്ധന സെസിനെ ന്യായീകരിക്കാൻ തയാറായില്ല.

cartoon

സെസിനെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ‘കേരള നേതാക്കളോടു ചോദിക്കൂ’ എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിർദേശം. സെസ് ഏർപ്പെടുത്തുന്നതിനു മുൻപു തന്നെ കേരളത്തിലെ പെട്രോൾ വില തൊട്ടപ്പുറത്ത് കർണാടകയിലേതിനേക്കാൾ 6 രൂപ കൂടുതലാണ്; ഡീസൽ വില 9 രൂപയോളവും.

Read also: ഓടുന്ന ട്രെയിനില്‍നിന്ന് സഹയാത്രികന്‍ തള്ളിയിട്ടയാള്‍ മരിച്ചു


നാളെ യുഡിഎഫ് നേതൃയോഗം

ബജറ്റിലുള്ളത് നിർദേശങ്ങൾ മാത്രമാണ്; ചർച്ച നടത്തിയേ അന്തിമ തീരുമാനമെടുക്കൂ. ഇത്രയധികം വർധനയ്ക്കു കാരണം കേന്ദ്ര സർക്കാരാണ്. 40,000 കോടി കേന്ദ്രം നൽകാനുണ്ട്.

തിരുവനന്തപുരം ∙ ഇന്ധന വിലവർധനയ്ക്കെതിരായ സമരപരിപാടികൾ ചർച്ച ചെയ്യാൻ നാളെ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ചേരുമെന്നു മുന്നണി കൺവീനർ എം.എം.ഹസൻ അറിയിച്ചു. കോൺഗ്രസ് ഇന്നലെ കരിദിനമാചരിച്ചു. മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പൗരവിചാരണ ജാഥയും നടത്തി. കോൺഗ്രസ് മറ്റന്നാൾ കലക്ടറേറ്റുകൾ ഉപരോധിക്കും. നാളെ നിയമസഭയ്ക്കകത്തും പ്രതിഷേധം ശക്തമാകും. കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന കൗൺസിലും പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്തു.

English Summary: Youth congress black flag protest against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com