വൈക്കം/തിരുവാർപ്പ് ∙ ജില്ലയിൽ രണ്ടിടത്തുണ്ടായ അപകടങ്ങളിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ മുങ്ങിമരിച്ചു. രണ്ടിടത്തും വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളാണ് മുങ്ങിമരിച്ചത്. വെച്ചൂർ അംബികാമാർക്കറ്റിൽ ഒന്നര വയസ്സുകാരൻ വേമ്പനാട്ടുകായലിൽ വീണും തിരുവാർപ്പിൽ മൂന്നര വയസ്സുകാരി വീടിനു സമീപത്തെ തോട്ടിൽ വീണുമാണു മരിച്ചത്.
അംബികാമാർക്കറ്റ് മുളക്കിയിൽ ഉണ്ണിയുടെ മകൻ ആലോക് ശിവ, തിരുവാർപ്പ് കക്കാക്കളം ഷിയാസ് – റുക്സാന ദമ്പതികളുടെ മകൾ സന ഫാത്തിമ എന്നിവരാണു മരിച്ചത്.
അംബികാമാർക്കറ്റിൽ ഇന്നലെ വൈകിട്ട് 6.15നായിരുന്നു സംഭവം. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നതോടെ വീട്ടിലും സമീപത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംശയം തോന്നി കുട്ടിയുടെ മുത്തച്ഛൻ കുഞ്ഞുമോൻ കായലിൽ ഇറങ്ങി തിരയുന്നതിനിടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
തിരുവാർപ്പിൽ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. സന ഫാത്തിമ വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടാണു വീട്ടുകാർ വീടിനകത്തേക്കു പോയത്. തിരികെ വന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു കുട്ടി വീടിനു സമീപത്തെ പുതിയാട്ട് തോട്ടിൽ വീണുകിടക്കുന്നതു കണ്ടത്.
റുക്സാനയുടെ അനുജത്തി വെള്ളത്തിലേക്കു ചാടി കുട്ടിയെ എടുത്തു. തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. സഹോദരൻ: റെയ്ഹാൻ.
English Summary: Two childran drowned to death