രോഗികളുടെ എണ്ണം കൂടുന്നു; 1200 ഡോക്ടർ തസ്തികയിൽ ആരെയും നിയമിച്ചില്ല
Mail This Article
തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച 1200 ഡോക്ടർ തസ്തികയിൽ ഒരാളുടെ പോലും നിയമനത്തിന് അനുമതിയായില്ല. രോഗികളുടെ എണ്ണം കൂടിവരുന്ന മെഡിക്കൽ കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിലേറെയും വിദഗ്ധ ഡോക്ടർമാരുടെ തസ്തികകളാണ്. ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ച്സികളിലുമായി 400 ഡോക്ടർമാരുടെ ഒഴിവുമുണ്ട്. തസ്തിക അനുവദിക്കുന്നതിലും നിയമനത്തിലും ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഒഴിവു നികത്തുന്നതിനു തടസ്സം.
സർക്കാർ ആശുപത്രികളിൽ ചികിത്സയും കിടത്തിചികിത്സയും തേടുന്നവരുടെ എണ്ണം വർഷം തോറും കൂടുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം 2022 –2023 ജനുവരി വരെ 9.25 ലക്ഷം രോഗികൾ ഒപിയിലെത്തി. 2021–22ൽ ഇത് 8.9 ലക്ഷമായിരുന്നു. 2020–21 ൽ 6.17 ലക്ഷവും. കിടത്തി ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിഞ്ഞവർഷം 90,000 പേരാണ് എത്തിയത്. 2020–21 ൽ 62,000. 2019–2020 ൽ 45.15 ലക്ഷം പേരാണ് സിഎച്ച്സി മുതൽ ജില്ലാ ആശുപത്രികൾ വരെ കിടത്തി ചികിത്സിച്ചവരുടെ കണക്ക്. 2022–2023 ൽ ഇത് 51 ലക്ഷം കവിഞ്ഞു.
English Summary : Even though patients increasing in government hospitals no appointments made in 1200 doctor post