മഴ: മരാമത്ത് റോഡ് വിഭാഗത്തിന് നഷ്ടം 299.43 കോടിയെന്നു മന്ത്രി
Mail This Article
തിരുവനന്തപുരം∙ മഴ മൂലം ഈ സാമ്പത്തികവർഷം പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വിഭാഗത്തിനു മാത്രം 299.43 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാതാ വിഭാഗത്തിന് 3.37 കോടിയുടെയും പാലം വിഭാഗത്തിന് 35.61 ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചു.
കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ 2.0 ടൂറിസം പദ്ധതിയിൽ കുമരകം, ബേപ്പൂർ ടൂറിസം കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയതായും മന്ത്രി നിയമസഭയിൽ അറിയിച്ചു. ബേപ്പൂർ, കുമരകം, ബേക്കൽ, ഇടുക്കി ഡാം, മലങ്കര ഡാം, കാരാപ്പുഴ എന്നിവ ഉൾപ്പെടുത്തണമെന്നാണു സംസ്ഥാനം ശുപാർശ ചെയ്തിരുന്നത്. റാഫ്റ്റിങ്ങിനും കയാക്കിങ്ങിനും നദികളെ കോർത്തിണക്കി സാഹസിക ടൂറിസം സർക്യൂട്ട് പദ്ധതി പരിശോധനയിലാണ്. മലബാറിലെ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയെയും ഇതുമായി ബന്ധിപ്പിക്കും.
നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനു ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. തലസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 30 പൈതൃക കെട്ടിടങ്ങളിൽ വൈദ്യുത ദീപാലങ്കാരം ഏർപ്പെടുത്തുന്നതിന് 5 സോണുകളായി തിരിച്ചിട്ടുണ്ട്. 35.60 കോടി രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു.
English Summary: Loss worth crores for Public Works Department due to rain says minister PA Mohammed Riyas