തിരുവനന്തപുരം ∙ വൈക്കം സത്യഗ്രഹ സമരത്തിനു നേതൃത്വം നൽകിയതു പഴയ കോൺഗ്രസുകാരായിരുന്ന ഇഎംഎസും എകെജിയുമൊക്കെയാണെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ.
കമ്യൂണിസ്റ്റ് പാർട്ടി ജനിക്കാത്ത സമയത്തെ സമരങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ നോക്കുന്നുവെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ ബജറ്റ് ചർച്ചകൾക്കു മറുപടി പറയുന്നതിനിടെയാണു വൈക്കം സത്യഗ്രഹത്തിന്റെ പേരിലുള്ള ഏറ്റുമുട്ടൽ.
ബജറ്റിനു സാമൂഹികമായ കാഴ്ചപ്പാടു കൂടിയുണ്ടാകണമെന്നും പറഞ്ഞ ബാലഗോപാൽ കൊല്ലത്തെ കല്ലുമാല സ്മാരകത്തിനു തുക നീക്കിവച്ചതു ചൂണ്ടിക്കാട്ടി. വൈക്കം സത്യഗ്രഹ സമരത്തിലുണ്ടായിരുന്ന കോൺഗ്രസ് പാർട്ടിയുടെ സ്വഭാവം ഇന്ന് ആകെ മാറി. പഴയ കോൺഗ്രസുകാരായിരുന്ന ഇഎംഎസും എകെജിയുമൊക്കെ സമരത്തിലുണ്ടായിരുന്നു. അങ്ങനെയുള്ള കോൺഗ്രസ് പാർട്ടി ഇന്നെവിടെയെത്തിയെന്നു മന്ത്രി ചോദിച്ചു. മഹാത്മാഗാന്ധിയുടെ ആശീർവാദത്തോടെ എഐസിസി പ്രഖ്യാപിച്ചു നടത്തിയ സമരത്തെ സിപിഎം തട്ടിയെടുക്കാൻ നോക്കുകയാണെന്നു തിരുവഞ്ചൂർ ആരോപിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപീകരിച്ചത് എന്നാണെന്നു മന്ത്രി പരിശോധിക്കണം. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി വൈക്കം സത്യഗ്രഹം നടത്തിയെന്നു താൻ പറഞ്ഞില്ലെന്നും ഇഎംഎസും എകെജിയും കോൺഗ്രസിലായിരുന്ന കാലത്തെക്കുറിച്ചാണു സൂചിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
English Summary: Assembly debate on Vaikom Satyagraha