ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ധന സെസ് ഉൾപ്പെടെ സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങളിലും വെള്ളക്കരം കൂട്ടിയതിലും ജനങ്ങൾക്കുള്ള പ്രതിഷേധം സർക്കാരിനെ അറിയിക്കാൻ ജനകീയ സർവേയുമായി യുഡിഎഫ്. നിയമസഭാ കവാടത്തിൽ രണ്ടുദിവസമായി സമരം ചെയ്യുന്ന ഡോ. മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നീ എംഎൽഎമാരാണു ‘കേരള ബജറ്റ് ജനവിധിയെഴുത്ത്’ എന്ന പേരിൽ സമൂഹമാധ്യമ സർവേക്കു തുടക്കമിട്ടത്. നികുതി നിർദേശങ്ങളിൽ പ്രതിപക്ഷത്തിനു മാത്രമേ പ്രതിഷേധമുള്ളൂ, ജനങ്ങൾക്കില്ലെന്നു മുഖ്യമന്ത്രി എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ പറഞ്ഞതിനു മറുപടിയായാണു സർവേയെന്ന് എംഎൽഎമാർ പറഞ്ഞു. 

എംഎൽഎമാരുടെയും മറ്റു യുഡിഎഫ് നേതാക്കളുടെയും ഫെയ്സ്ബുക് പേജ് വഴിയും വാട്സാപ് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ വഴിയുമാണു സർവേ ലിങ്ക് പ്രചരിപ്പിക്കുന്നത്. ഇന്ധനവില, വെള്ളക്കരം, വൈദ്യുതി നിരക്ക്, ഭൂമി ന്യായവില, കെട്ടിടനികുതി, പൂട്ടിക്കിടക്കുന്ന വീടിന്റെ നികുതി, മദ്യവില, ഭൂമി റജിസ്ട്രേഷൻ ഫീസ്, ഇരുചക്ര വാഹന നികുതി, കാറുകളുടെ നികുതി എന്നീ ഇനത്തിലുണ്ടായ വർധനയിൽ ഓരോരുത്തരെയും ഏറ്റവുമധികം ബാധിക്കുന്ന 3 കാര്യങ്ങളാണു ലിങ്കിലെ ഗൂഗിൾ ഫോം വഴി അറിയിക്കേണ്ടത്. ഇന്നു നിയമസഭയിൽ ധനമന്ത്രി ബജറ്റ് ചർച്ചയ്ക്കു മറുപടി പറയുന്നതിനു മുൻപു വിവരങ്ങൾ ക്രോഡീകരിച്ചു സഭയിൽ ഉന്നയിക്കും. 

യുഡിഎഫ് നേതാക്കൾക്കു പുറമേ, ഏതാനും മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും സഭാ കവാടത്തിൽ എംഎൽഎമാരെ സന്ദർശിക്കാനെത്തി. ധനമന്ത്രി കെ.എൻ.ബാലഗോപാൽ എത്തിയില്ല.

English Summary: UDF public survey against tax proposels by kerala government in budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com