തിരുവനന്തപുരം ∙ കഴിഞ്ഞ ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് അധികം ചെലവഴിച്ച തുക യൂണിറ്റിന് 30 പൈസ വീതം എല്ലാ ഉപയോക്താക്കളിൽ നിന്നും സർചാർജ് ആയി പിരിച്ചു നൽകണമെന്നു റഗുലേറ്ററി കമ്മിഷനോട് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു . കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ പുറത്തുനിന്നു വൈദ്യുതി വാങ്ങിയ ഇനത്തിൽ ബോർഡിന് അധികം ചെലവായ 87.07 കോടി രൂപ പിരിച്ചെടുക്കാൻ ഫെബ്രുവരി 1 മുതൽ മേയ് 31 വരെയുള്ള കാലയളവിൽ യൂണിറ്റിന് 9 പൈസ സർചാർജ് ചുമത്തിയിട്ടുണ്ട്. ഇതു പിരിച്ചുകൊണ്ടിരിക്കുകയാണ്.
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് വില വർധനയ്ക്കുള്ള മുഖ്യ കാരണം. ജൂലൈ – സെപ്റ്റംബർ കാലയളവിൽ വൈദ്യുതി വാങ്ങിയതിന് 187 കോടി രൂപ അധികം ചെലവഴിച്ചു എന്നാണ് ബോർഡിന്റെ കണക്ക്. ഇതു സംബന്ധിച്ച് കമ്മിഷൻ ഹിയറിങ് നടത്തി അന്തിമ തീരുമാനം എടുക്കും.
കഴിഞ്ഞ ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ വൈദ്യുതി വാങ്ങിയതിന് അധികം ചെലവഴിച്ച തുകയും അതിന്റെ സർചാർജും ഇതുവരെ ബോർഡ് ചോദിച്ചിട്ടില്ല .അത് 30 പൈസയെക്കാൾ കൂടുതൽ ആകാനാണ് സാധ്യത. ഇറക്കുമതി കൽക്കരിക്കു വില കൂടുന്നതിനാൽ ഇനിയുള്ള മാസങ്ങളിൽ സർചാർജ് വീണ്ടും വർധിക്കാനാണ് സാധ്യത.
English summary: Electricity surcharge Kerala