ADVERTISEMENT

പാലക്കാട് ∙ കൈത്താങ്ങെന്നു പറഞ്ഞാൽ പോരാ, ജീവിക്കാനുള്ള കരുത്തെന്നു തന്നെ പറയണം. അകലെ മറഞ്ഞിരുന്ന് നിർവാൻ എന്ന കൊച്ചുകുട്ടിയുടെ അക്കൗണ്ടിലേക്ക് ആ സുമനസ്സ് അയച്ച 11 കോടിയിലധികം രൂപയ്ക്ക് അത്ര വിലയുണ്ട്. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച ഒന്നര വയസ്സുകാരൻ നിർവാന്റെ ചികിത്സയ്ക്ക് 17.5 കോടി രൂപയാണു വേണ്ടത്. അൻപതിനായിരത്തിലേറെ പേർ ഒത്തൊരുമിച്ച് 5 കോടി രൂപയോളം രൂപ സമാഹരിച്ചപ്പോഴാണു തിങ്കളാഴ്ച 1.4 മില്യൻ ഡോളർ (ഏകദേശം 11.6 കോടി രൂപ) കൂടി അക്കൗണ്ടിലെത്തിയത്. യുഎസിൽ ജോലിയുള്ള മലയാളിയാണു സഹായിച്ചതെന്നു സൂചനയുണ്ട്.

‘മാധ്യമങ്ങളിലൂടെ കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞപ്പോൾ സഹായിക്കണമെന്നു തോന്നി. പ്രശസ്തിക്കല്ല പണം നൽകിയത്. ഞാൻ ആരെന്ന വിവരം കുട്ടിയുടെ മാതാപിതാക്കളെപ്പോലും അറിയിക്കരുത്. കുട്ടിയുടെ ജീവനാണു മുഖ്യം എന്റെ പേരല്ല’ – അജ്ഞാതൻ ക്രൗഡ് ഫണ്ടിങ് ഏജൻസിയെ അറിയിച്ചത് ഇങ്ങനെ. പണം ലഭിച്ചതോടെ മരുന്നിനു വേണ്ടി യുഎസിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മരുന്ന് യുഎസിൽ നിന്നു മുംബൈയിലെ ഡോക്ടർക്കാണ് അയച്ചുകൊടുക്കുക. പണം അടയ്ക്കേണ്ട സമയമാകുമ്പോഴേക്കു ബാക്കി തുക സ്വരൂപിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണു കുടുംബം.

മുംബൈയിൽ എൻജിനീയർമാരായ പാലക്കാട് കൂറ്റനാട് മലാലത്ത് വീട്ടിൽ സാരംഗ് മേനോന്റെയും അദിതി നായരുടെയും മകനാണു നിർവാൻ. ഒരു വയസ്സായിട്ടും ഇരിക്കാനും എഴുന്നേൽക്കാനും മടി കാണിച്ചതോടെയാണു മുംബൈയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. എസ്എംഎ ടൈപ്പ് 2 ആണെന്നു ജനുവരി 5ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ജീൻ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്ന് 2 വയസ്സിനു മുൻപു നൽകണമെന്നാണു ഡോക്ടർമാരുടെ നിർദേശം. നിർവാന്റെ അവസ്ഥയെക്കുറിച്ചു ജനുവരി 13നു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമ വാർത്തകളിലൂടെയും ഓൺലൈൻ ക്യാംപെയ്നിലൂടെയുമാണു ചികിത്സയ്ക്കു പണം കണ്ടെത്താനുള്ള ശ്രമം നടത്തിയത്. 

English Summary: Anonymous man donates RS 11.6 core to Kerala toddler Nirvan Sarang diagnosed with SMA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com