ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കൽ ചെലവ് മുഴുവൻ കേന്ദ്രം വഹിക്കും
Mail This Article
ന്യൂഡൽഹി ∙ കേരളത്തിൽ ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കുമെന്ന് സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായുള്ള കൂടിക്കാഴ്ചയിൽ റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഭൂമി ഏറ്റെടുക്കലിനുള്ള ചെലവിൽ കേരളത്തിന്റെ വിഹിതമായ 25% ഒഴിവാക്കണെമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് കേന്ദ്രത്തോട് അഭ്യർഥിച്ചത് പരിഗണിച്ചാണു തീരുമാനം. ദേശീയപാതാ വികസനം സംബന്ധിച്ച തുടർചർച്ചകൾ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി ഗഡ്കരി നടത്തും.
സംസ്ഥാനത്തെ പ്രളയത്തിൽ ദേശീയപാതയ്ക്കുണ്ടായ കേടുപാടുകൾ മൂലമുള്ള 83 കോടി രൂപയുടെ നഷ്ടം കേന്ദ്രം നികത്തും. ചീഫ് എൻജിനീയറുടെ റിപ്പോർട്ട് ലഭിച്ച ശേഷം സംസ്ഥാനത്തിനു തുക കൈമാറും. കഴക്കൂട്ടം ബൈപ്പാസിന്റെ നിർമാണം പൂർത്തിയാക്കിയ ശേഷം പഴയകട മുതൽ കുളത്തൂർ വരെയുള്ള മേൽപ്പാതയുടെ നിർമാണം ആരംഭിക്കും. ദേശീയപാതയിൽ രാമനാട്ടുകര – വെങ്ങളം മേൽപ്പാത നിർമിക്കുന്നതിനോടു കേന്ദ്രം അനുകൂലമാണ്. കണ്ണൂർ ഹാജിമൊട്ടയിലെ ടോൾ പ്ലാസ വയക്കരവയലിലേക്ക് മാറ്റി സ്ഥാപിക്കുക, സർവീസ് റോഡ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കും.
പയ്യന്നൂർ വെള്ളൂർ ബാങ്ക് പരിസരത്ത് അടിപ്പാത നിർമിക്കാൻ നടപടിയെടുക്കും. വടകര മുനിസിപ്പാലിറ്റിയിൽ മേൽപ്പാത വേണമെന്ന ആവശ്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഴുപ്പിലങ്ങാട് കുളം ബസാറിൽ ബോക്സ് കൾവെർട്ടിന്റെ നിർമാണവും പരിഗണനയിലുണ്ടെന്നു ഗഡ്കരി അറിയിച്ചു.
English Summary: Government of India to spend expense for national highway development