ADVERTISEMENT

30 കോടി

 

സ്വപ്ന സുരേഷ്: കണ്ണൂർ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജയ് പിള്ളയാണ് ഉപദേശരൂപത്തിൽ വധഭീഷണി മുഴക്കിയത്. തെളിവുകൾ കൈമാറി മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ അവസാനിപ്പിച്ചാൽ 30 കോടി രൂപ നൽകാമെന്നു വാഗ്ദാനം ചെയ്തു. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞുവിട്ടയാളാണെന്നും പറഞ്ഞു.

വിജേഷ് പിള്ള: ഇത്തരം തിരക്കഥകൾ അവതരിപ്പിക്കുമ്പോൾ ആരോപണത്തിൽ ലക്ഷ്യമിടുന്നയാളുടെ പേരെങ്കിലും കൃത്യമായി ഓർത്തുവയ്ക്കണം. എന്റെ പേര് വിജേഷ് പിള്ളയെന്നാണ്, വിജയ് പിള്ളയല്ല. ഞാനും സ്വപ്നയും തമ്മിലുള്ള സംസാരത്തിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമർശം കടന്നുവന്നിട്ടില്ല. അവരുടെ കഥ വെബ്സീരീസാക്കിയാൽ ലാഭത്തിന്റെ 30% വാഗ്ദാനം ചെയ്തു. 100 കോടി രൂപ വരെ ലാഭത്തിനു സാധ്യതയുള്ളതിനാൽ 30 കോടി അവർക്കു ലഭിക്കുമെന്നും പറഞ്ഞു. ഇതാണ് ആരോപണങ്ങൾ പിൻവലിച്ചു സ്ഥലംവിടാൻ 30 കോടി വാഗ്ദാനം ചെയ്തെന്നു ദുർവ്യാഖ്യാനം ചെയ്തത്. എം.വി.ഗോവിന്ദന്റെ സമീപനാട്ടുകാരനാണെന്നു സ്വയം പരിചയപ്പെടുത്തിയതാണ് അദ്ദേഹം പറഞ്ഞുവിട്ടയാളെന്ന മട്ടിൽ അവതരിപ്പിച്ചത്.

 

തെളിവ്

സ്വപ്ന: മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും വഴിവിട്ട ബിസിനസ് ഇടപാടുകളുടെ രേഖകൾ കൈമാറണമെന്നാണ് ആവശ്യപ്പെട്ടത്.

 

വിജേഷ്: വെബ്സീരീസിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ ആരോപണം ഉന്നയിക്കുകയാണെങ്കിൽ അതിന്റെ തെളിവു വേണമെന്നു നിർദേശിച്ചതാണ്.

 

ജയ്പുർ,മലേഷ്യ

സ്വപ്ന: 30 കോടി രൂപ കൈപ്പറ്റി തെളിവുകൾ കൈമാറിയാൽ ഹരിയാനയിലോ ജയ്പുരിലോ വേണമെങ്കിൽ മലേഷ്യയിലോ രഹസ്യമായി താമസിക്കാനുള്ള അവസരം ഒരുക്കാമെന്നു പറഞ്ഞു.

വിജേഷ്: വെബ്സീരീസ് ഷൂട്ട് ചെയ്യാനാകുന്ന ലൊക്കേഷനെക്കുറിച്ചും മറ്റും സംസാരിച്ചതാണ് ഇങ്ങനെ വളച്ചൊടിച്ചത്. ഹരിയാനയിൽനിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി വിൽക്കുന്ന ബിസിനസുണ്ട്. അവിടെ ഓഫിസ് തുറക്കാനും ആലോചിക്കുന്നതിനാലാണ് അതു പറഞ്ഞത്. കേരളത്തിലും മറ്റും സുരക്ഷിതയല്ലെന്നു സ്വപ്ന പറഞ്ഞപ്പോഴാണ് വെബ്സീരീസിൽനിന്നുള്ള വരുമാനംകൊണ്ട് പുറത്ത് മലേഷ്യയിലോ മറ്റോ സെറ്റിൽ ചെയ്യാമല്ലോ എന്നു സൂചിപ്പിച്ചത്.

 

ലഹരിക്കെണി

സ്വപ്ന: യൂസഫലിയെപ്പോലുള്ളവർ വിചാരിച്ചാൽ വിമാനത്താവളങ്ങളിൽ അവർക്കുള്ള സ്വാധീനം ഉപയോഗിച്ച് എന്റെ ബാഗിൽ ലഹരിമരുന്നു വച്ച് കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി.

വിജേഷ്: അദ്ദേഹമടക്കമുള്ള പ്രമുഖർക്കെതിരെ വെറുതേ ആരോപണങ്ങളുന്നയിച്ചാൽ സ്വപ്നയെ എതിരാളികൾ വിമാനയാത്രയ്ക്കിടെയും മറ്റും കുടുക്കാൻ ശ്രമിക്കില്ലേയെന്നാണു ചോദിച്ചത്.

 

വധഭീഷണി

സ്വപ്ന: കൃത്യമായ വധഭീഷണിയാണ് അയാൾ ഉപദേശരൂപേണ മുഴക്കിയത്. തെളിവുകൾ കൈമാറി പുതിയൊരു പാസ്പോർട്ടിൽ രാജ്യംതന്നെ വിട്ടുപോയി കിട്ടുന്ന പണം കൊണ്ട് എവിടെയെങ്കിലും സുരക്ഷിതയായി ജീവിക്കാനാണു പറഞ്ഞത്.

വിജേഷ്: ബിസിനസ് മാത്രമാണു സംസാരിച്ചത്. അവർ ഇങ്ങോട്ടെറിഞ്ഞ പല ചോദ്യങ്ങളും ഞാനതിനു പറഞ്ഞ ഉത്തരങ്ങളെ ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്യാനുള്ള തന്ത്രമായിരുന്നെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. അവരുടെ പക്കലുണ്ടാകാൻ സാധ്യതയുള്ള, ഞങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ പുറത്തുവിടട്ടെ. അവർ പറഞ്ഞതും പറയുന്നതും എല്ലാം പച്ചക്കള്ളമാണ്.

 

കേസ്

സ്വപ്ന: മുഴുവൻ തെളിവുകളും കർണാടക പൊലീസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൈമാറി. ആരു പറയുന്നതാണു സത്യമെന്ന് അവർ തെളിയിക്കും.

വിജേഷ്: മാനനഷ്ടത്തിനു കേരള പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകും.

 

നിയമത്തിന്റെ വഴി

സ്വപ്ന: നിയമത്തിന്റെ വഴിയിലൂടെ ഇതിനെ നേരിടും. സത്യം തെളിയിക്കും വരെ പോരാടും.

വിജേഷ്: നിയമത്തിന്റെ വഴി ഞാനും തേടിക്കഴിഞ്ഞു. നിരപരാധിത്വം തെളിയിക്കും.

 

സ്വപ്നയുടെ പരാതി സ്ഥിരീകരിക്കാതെ കർണാടക

ബെംഗളൂരു ∙ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് അഭിഭാഷകൻ മുഖേന ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും അയച്ച ഇമെയിൽ പരാതി കർണാടക ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, 2 ദിവസത്തിനകം കേസെടുക്കുമെന്നാണു സൂചനയെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആർ.കൃഷ്ണരാജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്നയുടെ പരാതി. കേസെടുക്കാൻ കർണാടക പൊലീസ് തയാറായാൽ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനിലാകും എഫ്ഐആർ‍ റജിസ്റ്റർ ചെയ്യുക.

English Summary: Swapna Suresh and Vijesh Pillai allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com