തിരുവനന്തപുരം ∙ ‘വൃക്ക, കരൾ വിൽപനയ്ക്ക്’ – തിരുവനന്തപുരം മണക്കാട് വീടിനു മുകളിൽ സ്ഥാപിച്ച ഈ ബോർഡിന്റെ ചിത്രം ‘കേരളത്തിനു നാണക്കേട്’ എന്ന തലക്കെട്ടോടെയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ആന്തരികാവയവങ്ങൾ വിൽക്കുന്നതു കുറ്റകരമായതിനാൽ ബോർഡിന്റെ ചിത്രം വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബോർഡിലെ നമ്പറിലേക്കു വിളിച്ചപ്പോൾ സംഗതി സത്യമാണെന്നു മനസ്സിലായി.
വരുമാനം നിലച്ചതിനാൽ കുടുംബം പോറ്റാനും കടബാധ്യത തീർക്കാനും പണത്തിനായാണു ബോർഡ് വച്ചതെന്നു വീട്ടിലെ താമസക്കാർ സ്ഥിരീകരിച്ചു. മണക്കാട് വാടകയ്ക്കു താമസിക്കുന്ന ദമ്പതികളാണ് ബോർഡ് വച്ചത്. ബോർഡ് എടുത്തുമാറ്റാൻ വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ബോർഡ് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോർട്ട് പൊലീസ് അറിയിച്ചു.
English Summary: Action to be taken against couple for placing 'kidney, liver for sale' board