വയര്‍ തുറന്ന് ഉള്ളിലെ അവയവങ്ങള്‍ കാണാവുന്ന നിലയില്‍ ഷീബ: ‘ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവർ’
Mail This Article
തിരുവനന്തപുരം ∙ രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരെ തല്ലുന്നതു നല്ല കാര്യമാണെന്നു തനിക്ക് അഭിപ്രായമില്ലെങ്കിലും ചിലർക്കു തല്ലു കൊള്ളേണ്ടതാണെന്ന് കെ.ബി.ഗണേഷ്കുമാർ. നിയമസഭയിൽ ആരോഗ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മണ്ഡലത്തിലെ വിധവയായ സ്ത്രീയെ ഡിസംബർ 17നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അവരുടെ വയറ് ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം താൻ മന്ത്രി വീണാ ജോർജിനെ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഉടൻ പുനലൂർ താലൂക്കാശുപത്രിയിൽ വിളിച്ചു രോഗിയെ എത്തിക്കാൻ പറഞ്ഞു. ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ സര്‍ജറിയുടെ ചുമതലയുള്ള ഡോക്ടര്‍ വിസമ്മതിച്ചു. ഈ സ്ത്രീയിൽ നിന്നു ഡോക്ടര്‍ 2000 രൂപ വാങ്ങി. വിജിലൻസ് അന്വേഷണം നടത്തിയാൽ താൻ തെളിവുകൾ കൊടുക്കാമെന്നും ഗണേഷ് പറഞ്ഞു.
അന്വേഷിക്കും: മന്ത്രി
ശസ്ത്രക്രിയയ്ക്കു ശേഷം വയറിൽ സ്റ്റിച്ച് ഇടാത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
തുറന്ന വയറുമായി തീരാദുരിതം; കാണുമോ ഷീബയുടെ സങ്കടം
പത്തനാപുരം ∙ ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച രോഗിയായ സ്ത്രീയുടെ ദുരിതം വിവരണാതീതം. ഗർഭാശയ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയാണ് വാഴപ്പാറ ഷീജ മൻസിലിൽ കെ.ഷീബയുടെ (48) ജീവിതം ദുരിതത്തിലാക്കിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ഇവരുടെ വയറു കൂട്ടി യോജിപ്പിക്കാനാകുന്നില്ല.
ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ഒരു വർഷത്തിനുള്ളിൽ 7 തവണയാണ് ഓപ്പറേഷൻ നടത്തിയത്. വയർ തുറന്ന അവസ്ഥയിലായതിനാൽ ഉള്ളിലെ അവയവങ്ങൾ വരെ കാണാൻ കഴിയുന്ന രീതിയിലാണ്. കട്ടിലിൽ കിടന്നാണ് ആഹാരം പോലും കഴിക്കുന്നത്. വേദന സഹിക്കാൻ കഴിയുന്നില്ല. പ്രായമായ ഉമ്മയ്ക്കൊപ്പം കഴിയുന്ന ഷീബയെ പ്രദേശവാസികളാണ് സഹായിക്കുന്നത്.
English Summary : KB Ganesh kumar statement against some doctors