ADVERTISEMENT

കൊച്ചി∙ രാജ്യത്തെ മതസൗഹാർദം തകർക്കാനും ജനാധിപത്യം ഇല്ലാതാക്കാനും ഗൂഢാലോചന നടത്തിയെന്ന കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും പ്രവർത്തകരുമായ 59 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു.

ഇന്ത്യൻ ശിക്ഷാനിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), ആയുധ നിരോധന നിയമം എന്നിവയുടെ വിവിധ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 2047ൽ ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിച്ചു മതാധിഷ്ഠിത രാഷ്ട്രം നിർമിക്കണമെന്ന വിപുലമായ ഗൂഢാലോചനയുടെ ഭാഗമായ പ്രതികൾ അതിനായി യുവാക്കളെ തിരഞ്ഞെടുത്ത് ആയുധപരിശീലനം നടത്തി, പദ്ധതി നടപ്പിലാക്കാനുള്ള പണപ്പിരിവു നടത്തി, ഇതരവിഭാഗങ്ങളിലെ ഉന്നതരായ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് എൻഐഎ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. രാജ്യത്തെ വിവിധ കോടതികളിലായി ഇതേ കേസിൽ ഇതോടെ 4 കുറ്റപത്രങ്ങളാണു സമർപ്പിച്ചത്.

സംഘടനയുടെ കേരളത്തിലെ മുൻനിര നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന നിർവാഹക സമിതി അംഗം യഹിയ കോയ തങ്ങൾ, എറണാകുളം മേഖലാ സെക്രട്ടറി എം.എച്ച്.ഷിഹാസ്, എസ്ഡിപിഐ ജില്ലാ ഭാരവാഹികളായ ടി.എസ്.സൈനുദീൻ, എ.പി.സാദിഖ്, സി.ടി.സുലൈമാൻ, പി,കെ.ഉസ്മാൻ എന്നിവർ എറണാകുളം പ്രത്യേക കോടതിയിൽ ഫയൽ ചെയ്ത കുറ്റപത്രത്തിലും പിഎഫ്ഐ സംസ്ഥാന വൈസ് പ്രസി‍ഡന്റ് ഖാലിദ് മുഹമ്മദ് ചെന്നൈയിൽ ഫയൽ ചെയ്ത കുറ്റപത്രത്തിലും പ്രതികളാണ്. 

ഇതേകേസിൽ തമിഴ്നാട് സ്വദേശികളായ 10 പ്രതികൾക്കെതിരെ ഇതേ കുറ്റങ്ങൾ ചുമത്തി തമിഴ്നാട്ടിലെ എൻഐഎ പ്രത്യേക കോടതിയിലും ഇന്നലെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. രാജ്യാന്തര ഭീകരസംഘടനകളായ ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്), അൽഖായിദ എന്നിവരെ പിന്തുണയ്ക്കുന്ന നടപടികളും പിഎഫ്ഐ സ്വീകരിച്ചു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത ശ്രീനിവാസൻ വധക്കേസിലെ പ്രതികളും ഈ ഗൂഢാലോചനാ കേസിൽ പങ്കാളികളാണെന്നും കുറ്റപത്രം പറയുന്നു.

അന്വേഷണം ഏറ്റെടുത്ത ശേഷം കേരളത്തിലെ 100 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി ‘ഭീകരവാദ സമ്പത്തിന്റെ’ ഉറവിടങ്ങളും  തെളിവുകളും  കണ്ടെത്തി 17 സ്വത്ത് വകകൾ കണ്ടുകെട്ടിയതായും 18 ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചതായും കുറ്റപത്രം ആരോപിക്കുന്നു.

 

രാജ്യത്തെ  മതാധിഷ്ഠിത രാഷ്ട്രമാക്കാൻ ആസൂത്രണം നടത്തിയെന്ന് കുറ്റപത്രം

കൊച്ചി∙ ഇന്ത്യയിലെ ജനാധിപത്യ ഭരണകൂട സംവിധാനത്തെ പടിപടിയായി ഇല്ലാതാക്കി, രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ ശതാബ്ദി വർഷത്തിൽ മതാധിഷ്ഠിത രാഷ്ട്രമാക്കി പരിവർത്തനം ചെയ്യുകയെന്ന വൻ ആസൂത്രണത്തിന്റെ ഭാഗമായ ദേശവിരുദ്ധ പ്രവർത്തനങ്ങളാണു പിഎഫ്ഐ നടപ്പിലാക്കി തുടങ്ങിയതെന്നാണ് ഇന്നലെ ഒരേസമയം കൊച്ചിയിലും ചെന്നൈയിലും ഫയൽ ചെയ്ത കുറ്റപത്രങ്ങളിൽ എൻഐഎ ആരോപിക്കുന്നത്. ഈ ലക്ഷ്യങ്ങൾ നിറവേറ്റാനായി മൂന്നു ശാഖകൾ പിഎഫ്ഐ രൂപീകരിച്ചു. ‘റിപ്പോർട്ടേഴ്സ് വിങ്’, ‘ആയോധന–സായുധ പരിശീലന ശാഖ’, ‘ സർവീസ് ടീമുകൾ’. ഇവരുടെ പരിശീലനത്തിനായുള്ള ക്യാംപുകൾ കേരളത്തിൽ പ്രവർത്തിച്ചു. 

കായികപരിശീലനം, യോഗ പരിശീലനം തുടങ്ങിയ പേരുകളിലാണ് ഇത്തരം ക്യാംപുകൾ പ്രവർത്തിച്ചത്. കൊലയാളി സംഘങ്ങളെയാണ് ഇവർ ‘സർവീസ് ടീമുകൾ’ എന്നു വിശേഷിപ്പിച്ചിരുന്നത്. വിരോധികൾക്കുള്ള ശിക്ഷ വിധിക്കാനും, അതു നടപ്പിലാക്കാനുള്ള ഉത്തരവുകൾ കൊലയാളി സംഘങ്ങൾക്കു നൽകാനുമായി ‘ദാറുൾ ഖാസ’ എന്ന പേരിൽ സമാന്തര കോടതികളും പിഎഫ്ഐയുടെ രഹസ്യ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചതായുള്ള ഗുരുതര  ആരോപണവും കുറ്റപത്രത്തിലുണ്ട്.

English summary: NIA files chargesheet against PFI members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com