ADVERTISEMENT

കൊച്ചി ∙ ശശി തരൂരിന് എതിരാണു താനെന്ന വ്യാഖ്യാനം തെറ്റാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘ഞാൻ നടത്തിയ പരാമർശങ്ങൾ തെറ്റായി പ്രചരിപ്പിച്ച് എന്നെ വില്ലനാക്കി. എല്ലാവർക്കും അവരുടേതായ സ്പേസ് ഉണ്ട്. ഞാൻ ഒരു ശരാശരി രാഷ്ട്രീയക്കാരനാണ്. പക്ഷേ, തരൂർ വിശ്വപൗരനും എഴുത്തുകാരനുമാണ്. സ്ത്രീകൾക്കും യുവാക്കൾക്കും ഇടയിൽ അദ്ദേഹത്തിനു വലിയ സ്വീകാര്യതയുണ്ട്. അദ്ദേഹം മറ്റൊരു പശ്ചാത്തലത്തിൽ നിന്നു വരുന്നയാളാണ്. എനിക്ക് അദ്ദേഹത്തോടു ബഹുമാനം കലർന്ന അസൂയയുണ്ട്’. മനോരമ ന്യൂസ് ചാനലിന്റെ ‘നേരെ ചൊവ്വേ’ പരിപാടിയിലാണു സതീശന്റെ വിശദീകരണം. 

‘‘ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കളെല്ലാം കൊള്ളരുതാത്തവരാണെന്നും അവർക്കു കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ലെന്നും വലിയൊരു പ്രചാരണം നടന്നു. അതുകൊണ്ടു ശശി തരൂർ വരണം എന്നായിരുന്നു പ്രചാരണം. അങ്ങനെ പറയുന്നതു ശരിയല്ലെന്നു ഞാൻ മാധ്യമങ്ങളോടു പറഞ്ഞു. ഞങ്ങളാരും ഊതി വീർപ്പിച്ച ബലൂണല്ല. അപ്പോൾ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു തരൂരിനെക്കുറിച്ചാണോ ബലൂൺ എന്നു പറഞ്ഞതെന്ന്. അല്ല, ഞങ്ങളെക്കുറിച്ചാണു പറഞ്ഞതെന്നു ഞാൻ പറഞ്ഞെങ്കിലും ശശി തരൂർ ഊതി വീർപ്പിച്ച ബലൂൺ എന്നു സതീശൻ പറഞ്ഞുവെന്ന് ഒരു ചാനൽ മനഃപൂർവം വാർത്ത കൊടുത്തു. അതാണു വലിയ പ്രചാരണമായി മാറിയത്’. സതീശൻ പറഞ്ഞു.

 

പിണറായി കേസിനു പോകാത്തത് സ്വപ്ന പറയുന്നത് ശരിയായതിനാൽ: കെ.സുധാകരൻ

ആലപ്പുഴ ∙ മടിയിൽ കനമില്ലാത്തതിനാലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുത്തതെന്നും സ്വപ്ന പറയുന്നതു ശരിയായതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേസിനു പോകാത്തതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.‘നിയമസഭയിൽ ഭരണപക്ഷം ജനാധിപത്യത്തെ അരുംകൊല ചെയ്യുകയാണ്. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുടെ കയ്യൊടിച്ചു. ഇതു കേരളം ക്ഷമിക്കില്ല. – സുധാകരൻ പറഞ്ഞു.

 

 

പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന്  എം.വി.ഗോവിന്ദൻ

കൊല്ലം∙ കോൺഗ്രസിനുള്ളിൽ നേതൃത്വത്തിനെതിരെ ഉയർന്നു വരുന്ന പ്രതിഷേധം മറച്ചു പിടിക്കാനാണ് പ്രതിപക്ഷം ഗുണ്ടാസമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നും പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 

പാർലമെന്ററി ജനാധിപത്യത്തിന്റെ കാവലാളായ സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുന്നതിലൂടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനം ആണ്​ യുഡിഎഫ്​ നടത്തുന്നത്​. സ്പീക്കറുടെ ഓഫിസ്​ ഉപരോധിക്കുക എന്നത്​ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്​.   മന്ത്രി മുഹമ്മദ്​ റിയാസിനെതിരായ പരാമർശങ്ങളും യുഡിഎഫിന്റെ വിഷയദാരിദ്ര്യം കൊണ്ടാണെന്നും ഗോവിന്ദൻ പറഞ്ഞു.  

 

 

English Summary: VD Satheesan on Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com